TV
യുകെയില്‍ ടിവി ലൈസന്‍സ് നിരക്ക് വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും. തങ്ങളുടെ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് ബിബിസിയും വ്യക്തമാക്കിയിട്ടുണ്ട്. 150.50 പൗണ്ടാണ് നിലവിലുള്ള ലൈസന്‍സ് ഫീസ്. ഇത് 154.50 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ടിവി ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നത്. 201ല്‍ ടിവി ലൈസന്‍സിന് 145.50 പൗണ്ട് നല്‍കിയാല്‍ മതിയായിരുന്നു. 2017 ഏപ്രില്‍ 1 മുതല്‍ നാണ്യപ്പെരുപ്പത്തിന് അനുസരിച്ച് ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് നിരക്കു വര്‍ദ്ധനയ്ക്ക് കാരണമെന്നും ബിബിസി അറിയിച്ചു. പുതിയ നിരക്കനുസരിച്ച് ടിവി കാണണമെങ്കില്‍ ആഴ്ചയില്‍ 2.97 പൗണ്ട് അധികമായി നല്‍കേണ്ടി വരും. മാസത്തില്‍ ഇത് 12.87 പൗണ്ടാകും. സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ്, ഡോക്ടര്‍ ഹൂ, ഈസ്‌റ്റെന്‍ഡേഴ്‌സ് തുടങ്ങിയ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇത് നല്‍കിയേ മതിയാകൂ. ഒമ്പത് ദേശീയ ചാനലുകളും റീജിയണല്‍ പ്രോഗ്രാമിംഗുകളുമാണ് ബിബിസി നല്‍കുന്നത്. 10 നാഷണല്‍ റേഡിയോ സ്‌റ്റേഷനുകള്‍, 40 ലോക്കല്‍ റേഡിയോ സ്റ്റഷനുകള്‍ കൂടാതെ രാജ്യത്തിനു വേണ്ടിയുള്ള പ്രത്യേക റേഡിയോ സര്‍വീസുകളും നടത്തുന്നു. യുകെയിലെ ജനപ്രിയ വെബ്‌സൈറ്റുകള്‍, റേഡിയോ ആപ്പായ ബിബിസി സൗണ്ട്, ബിബിസി ഐപ്ലേയര്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബിബിസിയുടെ നിയന്ത്രിത ബജറ്റിന്റെ 96 ശതമാനവും പ്രേക്ഷകര്‍ക്കു വേണ്ടിയും പരിപാടികള്‍ക്കു വേണ്ടിയുമാണ് ചെലവഴിച്ചത്. സ്ഥാപനത്തിനു വേണ്ടി വെറും 6 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് ബിബിസി പറയുന്നു. അതേസമയം ഫീസ് വര്‍ദ്ധന ബ്രിട്ടീഷുകാരെ രോഷത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ബിബിസിക്ക് ഇപ്പോള്‍ നല്‍കുന്നതും പോലും അധികമാണെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചേക്കും. 75,000 പൗണ്ട് വരെ ചില എക്‌സിക്യട്ടീവുകളുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തിയതിനു പിന്നാലെയാണ് ഫീസ് നിരക്ക് ഉയര്‍ത്തിയെന്ന പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ശമ്പള വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഈ നിരക്കു വര്‍ദ്ധന പ്രേക്ഷകന്റെ മുഖത്തടിക്കുന്നതിന് തുല്യമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ഡേവിസ് പറഞ്ഞു. ഈ നിലപാട് പൊതുജനങ്ങളെ ബിബിസിയില്‍ നിന്ന് അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ടിവിയില്‍ സിനിമയോ ഉദ്വേഗഭരിതമായ ഒരു സീരീസോ കാണുമ്പോള്‍ തീയേറ്ററിനു സമാനമായ ശബ്ദ സംവിധാനമുണ്ടെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാല്‍ വീടുകളില്‍ സ്ഥാപിക്കാവുന്ന സറൗണ്ട് സൗണ്ട് സിസ്റ്റങ്ങള്‍ വന്‍ വില കൊടുത്ത് സ്ഥാപിക്കേണ്ടി വരും എന്ന ന്യൂനത ഈ ആഗ്രഹത്തിന് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബിബിസി. സ്പീക്കര്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് പോലെയുള്ള വീട്ടുപകരണങ്ങളും സ്മാര്‍ട്ട്‌ഫോണും ഐപാഡും എല്ലാം സറൗണ്ട് സൗണ്ട് സിസ്റ്റത്തിന്റെ ഭാഗമാക്കി മാറ്റുന്ന സാങ്കേതികതയ്ക്കാണ് ബിബിസിയുടെ റിസര്‍ച്ച് വിഭാഗം രൂപം നല്‍കിക്കൊണ്ടിരിക്കുന്നത്. സിനിമ ഹാളിനുള്ളില്‍ ഇരിക്കുന്ന പ്രതീതി വീട്ടില്‍ സൃഷ്ടിക്കാന്‍ ഈ സംവിധാനത്തിസലൂടെ സാധിക്കും. കുട്ടികള്‍ മുറിയിലുണ്ടെങ്കില്‍ പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍ കുറയ്ക്കുന്ന വിധത്തില്‍ പ്രോഗ്രാം ചെയ്യാനും ഇതിലൂടെ സാധിക്കും. വീട്ടുപകരണങ്ങളിലെ സ്പീക്കറുകള്‍ ഉപയോഗിച്ച് സറൗണ്ട് സിസ്റ്റത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ഫ്രിഡ്ജുകള്‍, ഇലക്ട്രോണിക് അസിസ്റ്റന്റ് ആയ അലക്‌സ തുടങ്ങിയവയും ഇതില്‍ ഉപയോഗിക്കപ്പെടും. ഹൊറര്‍ മൂവികളിലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ലൈറ്റുകള്‍ ഫ്‌ളിക്കര്‍ ചെയ്യാന്‍ പോലും ഇതിലൂടെ സാധിക്കും. ഈ സാങ്കേതികത ഉപയോഗിക്കുന്ന ആദ്യത്തെ ഓഡിയോ ഡ്രാമ ദി വോസ്‌റ്റോക്-കെ ഇന്‍സിഡന്റ് ബ്രിട്ടീഷ് സയന്‍സ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ചിരുന്നു. ബിബിസി വെബ്‌സൈറ്റില്‍ ഇത് ട്രയല്‍ ചെയ്യാവുന്നതാണ്. 20 ഡിവൈസുകള്‍ വരെ ഇതില്‍ ഉപയോഗിക്കാനാകും. ഇത് വിജയകരമായാല്‍ ഈ സാങ്കേതികത ഉപയോഗിക്കുന്ന പരിപാടികള്‍ ബിബിസി കൂടുതലായി നിര്‍മിക്കും. പഴയ പ്രോഗ്രാമുകള്‍ ഇവയ്ക്ക് അനുസൃതമായി പുനസൃഷ്ടിക്കും. രണ്ടു വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ് ഈ സാങ്കേതികത ഉരുത്തിരിഞ്ഞതെന്ന് ബിബിസിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തലവന്‍ ഡോ.ജോണ്‍ ഫ്രാന്‍കോംബ് പറഞ്ഞു. ഇതനുസരിച്ച് കാഴ്ചക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഐപാഡ് തുടങ്ങിയവ ക്യുആര്‍ കോഡ് ഉപയോഗിച്ച് പെയര്‍ ചെയ്യണം. ഇവ എവിടെയൊക്കെ സ്ഥാപിക്കണമെന്ന് ഈ സംവിധാനം നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. വളരെ വ്യത്യസ്തമായ ഒരു ശബ്ദാനുഭവമായിരിക്കും ഇത് പ്രേക്ഷകര്‍ക്ക് നല്‍കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുടുംബങ്ങളുടെ അടിത്തറ ശക്തമാകുന്നത് പരസ്പരമുള്ള ആശയവിനിമയത്തിലൂടെയാണെന്നും അത് ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് ഒരുമിച്ച് ഒരു തീന്‍മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോളാണെന്നും പറയാറുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാരെ സംബന്ധിച്ച് ഈ രീതിക്ക് മാറ്റം വരികയാണത്രേ. ഒപ്പീനിയം എന്ന റിസര്‍ച്ച് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുടുംബങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ടിവി കാണാനാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കിച്ചന്‍ ടേബിളുകളെ മിനി സ്‌ക്രീന്‍ കീഴടക്കിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ 57 ശതമാനം കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനായി ഒരുമിച്ച് ഇരിക്കുമായിരുന്നു. 9 ശതമാനം മാത്രമായിരുന്നു ഒരുമിച്ച് ടിവി കണ്ടിരുന്നത്. ഇപ്പോള്‍ 48 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് ഒരുമിച്ച് ഭക്ഷണം കഴിക്കാറുള്ളത്. ടിവി കാണാന്‍ ഒരുമിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗോഗിള്‍ബോക്‌സ് എന്ന റിയാലിറ്റി ഷോയിലെ കുടുംബങ്ങളെപ്പോലെയായി മാറിയിട്ടുണ്ട് ഇപ്പോള്‍ മിക്ക ബ്രിട്ടീഷ് കുടുംബങ്ങളെന്നാണ് പഠനം വിശദീകരിക്കുന്നത്. ടിവി പ്രോഗ്രാമുകള്‍ കാണുകയും അവയേപ്പറ്റി കമന്റുകള്‍ പറയുകയും ചെയ്യുന്ന ചാനല്‍ 4 റിയാലിറ്റി ഷോയാണ് ഗോഗിള്‍ബോക്‌സ്. എന്നാല്‍ ഇതിനെ അത്ര ഭീകരാവസ്ഥായി ചിത്രീകരിക്കേണ്ടതില്ലെന്നാണ് ലിയോണ്‍ റെസ്‌റ്റോറന്റ് ചെയിന്‍ ഉടമയും സ്‌കൂള്‍ ഭക്ഷണ പദ്ധതിയിലെ ഗവണ്‍മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളുമായ ജോണ്‍ വിന്‍സന്റ് പറയുന്നത്. ഒരുമിച്ചിരുന്ന് ടിവി കാണുന്നതും ആശയവിനിമയങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇവിടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാറുള്ളതെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ സാധിക്കുന്നതായി ലീഡ്‌സ് യൂണിവേഴ്‌സിറ്റി 2012ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
RECENT POSTS
Copyright © . All rights reserved