UK Schools
നാലു വയസുള്ള ആണ്‍കുട്ടിയെ തല്ലിയ സംഭവത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇയാന്‍ വെബ്ബര്‍ എന്ന അധ്യാപകനാണ് കുറ്റം ചെയ്തതായി ബര്‍മിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയത്. തെളിവുകളും സ്ഥലത്തുണ്ടായിരുന്ന മൂന്നു കുട്ടികളുടെ സാക്ഷിമൊഴികളും ഇയാള്‍ കുട്ടിയെ തല്ലിയെന്നത് തെളിയിക്കുന്നുവെന്ന് ജഡ്ജ് റോബിന്‍സണ്‍ പറഞ്ഞു. വികൃതി കാട്ടിയെന്ന് പറഞ്ഞാണ് വെബ്ബര്‍ കുട്ടിയുടെ കാലില്‍ തല്ലിയതെന്ന് കോടതി വ്യക്തമാക്കി. സ്‌കൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലനത്തിനിടയ്ക്കാണ് സംഭവമുണ്ടായത്. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്ന കുട്ടിയ സ്‌പോര്‍ട്‌സ് ഹാളില്‍ നിന്ന് തോളില്‍ പിടിച്ച് എടുത്തുകൊണ്ടു പോയതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. 6 അടി 2 ഇഞ്ച് ഉയരവും 54 വയസുമുള്ള അധ്യാപകനെ കുട്ടി ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇനി തൊഴിച്ചാല്‍ താന്‍ തല്ലുമെന്ന് വെബ്ബര്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്. 16 വര്‍ഷത്തെ അധ്യാപന പരിചയമുള്ള വെബ്ബര്‍ എന്നാല്‍ കുട്ടിയെ തല്ലിയെന്ന ആരോപണം നിഷേധിച്ചു. ദൃക്‌സാക്ഷികളായ കുട്ടികള്‍ കേട്ട തല്ലുന്നതു പോലെയുള്ള ശബ്ദം താന്‍ കുട്ടിക്ക് ഹൈ ഫൈവ് നല്‍കിയതിന്റെയായിരിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അധ്യാപകനെ ഉപാധികളോടെ വിട്ടയച്ചു. 850 പൗണ്ട് കോടതിച്ചെലവുകള്‍ അടയ്ക്കാനും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved