Universal Credit
ഇന്‍കം ടാക്‌സ് പരിധി വര്‍ദ്ധിപ്പിക്കുമെന്ന ഗവണ്‍മെന്റ് വാഗ്ദാനം ഉടനൊന്നും നടപ്പാകാന്‍ സാധ്യതയില്ലെന്ന് സൂചന. യൂണിവേഴ്‌സല്‍ ക്രെഡിറ്റിനു വേണ്ടി കൂടുതല്‍ പണം ആവശ്യമായി വരുന്നതിനാല്‍ വരുമാന നികുതി പരിധി ഉയര്‍ത്താനുള്ള തീരുമാനം എടുത്തു കളയാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പദ്ധതിയിടുന്നതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെനഫിറ്റ് പദ്ധതികള്‍ കാര്യക്ഷമമായി നടത്തണമെങ്കില്‍ 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് ട്രഷറി. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങുന്നവരില്‍ ചിലര്‍ക്ക് 2400 പൗണ്ട് വരെ കുറവേ ഒരു വര്‍ഷം ലഭിക്കാന്‍ സാധ്യതയുള്ളുവെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ക്യാബിനറ്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ പോള്‍ ടാക്‌സ് നല്‍കിയതിനു തുല്യമായ പ്രതിസന്ധികളിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീഴുമെന്ന് മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ പറഞ്ഞു. 2015ല്‍ ജോര്‍ജ് ഓസ്‌ബോണ്‍ ആണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് 2 ബില്യന്‍ വെട്ടിക്കുറച്ചത്. ഇത് പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോണ്‍ മേജറും യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ ശില്പിയായ ഇയാന്‍ ഡങ്കന്‍ സ്മിത്തും ആവശ്യപ്പെടുന്നു. മുന്‍ ചാന്‍സലര്‍ വരുത്തിവെച്ച മാറ്റങ്ങള്‍ മൂലമുണ്ടായ വീഴ്ചകള്‍ പരിഹരിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടി വരികയെന്നാണ് കരുതുന്നത്. വിഷയം നിരീക്ഷിച്ചു വരികയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. നിലവില്‍ 11850 പൗണ്ടാണ് ഇന്‍കം ടാക്‌സ് പരിധി. ഇത് 2020 ഓടെ 12500 പൗണ്ടായി ഉയര്‍ത്തുമെന്നായിരുന്നു ടോറി പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ അധിക ഫണ്ട് കണ്ടെത്തേണ്ടി വരുന്നതിനാല്‍ ഈ വാഗ്ദാനം എടുത്തു കളയാനാണ് ഹാമണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. എന്‍എച്ച്എസിന് 20 ബില്യന്‍ അധിക ഫണ്ട് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. ഇത് ചാന്‍സലര്‍ക്കു മേല്‍ അധിക സമ്മര്‍ദ്ദമാണെന്നും വിലയിരുത്തപ്പെടുന്നു.
മില്യണ്‍ കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ സ്‌കൂള്‍ മീല്‍സ് നഷ്ടപ്പെടുമെന്ന് എജ്യൂക്കേഷന്‍ ഷാഡോ മിനിസ്റ്റര്‍ ആഞ്ചല റൈനര്‍. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തെക്കുറച്ച് ജി.എം.ബി യൂണിയന്‍ കോണ്‍വറന്‍സില്‍ സംസാരിക്കവെയാണ് ഷാഡോ മിനിസ്റ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തില്‍ പ്രാവര്‍ത്തികമാവാന്‍ പോകുന്ന ഭേദഗതികള്‍ ബെനിഫിറ്റുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ മീല്‍സ് ഇല്ലാതാക്കുമെന്നും റൈനര്‍ വ്യക്തമാക്കുന്നു. 2022ഓടെയായിരിക്കും ഇത് നിലവില്‍ വരിക. സൗജന്യ മീല്‍സ് ലഭിക്കുന്നവര്‍ക്ക് ഈ ബെനിഫിറ്റ് ഇല്ലാതാവുന്നതോടെ പ്രതികൂലമായ സാഹചര്യമുണ്ടാവുമെന്നാണ് കരുതുന്നത്. 2013ലാണ് യുകെയില്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനം കൊണ്ടുവരുന്നത്. ജോലി ഇല്ലാത്തവരെയും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി ഏറെക്കുറെ ഫലപ്രദമായിരുന്നു. ജോലി ഇല്ലാത്തവരുടെ കുട്ടികളെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് സഹായം നല്‍കുന്നതിനുമായി സൗജന്യ സ്‌കൂള്‍ മീല്‍സ് (എഫ്.എസ്.എം) സംവിധാനം കൊണ്ടുവന്നു. എന്നാല്‍ അധികനാള്‍ ഇത് തുടര്‍ന്നില്ല. സര്‍ക്കാര്‍ എഫ്എസ്എമ്മിന്റെ യോഗ്യത മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. കുടുംബത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ എംഎഫ്എം ലഭ്യമാക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 7,400 പൗണ്ടിന് താഴെ വരുമാനം ഉള്ളവര്‍ക്ക് മാത്രമെ ഈ ബെനിഫിറ്റ് ലഭ്യമാകുയുള്ളു. അതേസമയം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 14,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവര്‍ ബെനിഫിറ്റിന് അര്‍ഹരാണ്. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്റ്റേറ്റ് സ്‌കൂള്‍ കുട്ടികളില്‍ പകുതി പേരും സൗജന്യ മീല്‍സ് അര്‍ഹതരുടെ ലിസ്റ്റില്‍ എത്തിപ്പെടുമെന്ന് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ടെക്‌നിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. എഫ്എസ്എം അര്‍ഹരായവരില്‍ നിന്ന് മാറി സഞ്ചരിക്കുന്നത് തടയാനായിരിക്കും മാറ്റം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. 2017ല്‍ 1.1 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ സൗജന്യ മീല്‍സിന് അര്‍ഹരായിരുന്നു. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ 2,300,000 മുതല്‍ 2,600,000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മീല്‍സ് ലഭ്യമാകുമായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് പോലും സൗജന്യ മീല്‍സ് സൗകര്യം നഷ്ടപ്പെടുകയില്ലെന്ന് മിനിസ്റ്റോര്‍സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതല്ലെന്നും റൈനര്‍ വിമര്‍ശിക്കുന്നു. മില്യണ്‍ കണക്കിന് കുട്ടികളുടെ എഫ്എസ്എം ആണ് നിഷേധിക്കപ്പെടാന്‍ പോകുന്നതെന്നും റൈനര്‍ ആരോപിച്ചു.
RECENT POSTS
Copyright © . All rights reserved