us
സിംഗപ്പൂരില്‍ വെച്ച് നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവരുടെ കൂടിക്കാഴ്ചയും സമാധാനക്കരാര്‍ രൂപീകരണവും ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് കിം സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ട്രംപ് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇന്നലെ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉരുത്തിരിഞ്ഞതായാണ് ട്രംപ് പറഞ്ഞത്. കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. ഭൂതകാലം പിന്നില്‍ ഉപേക്ഷിക്കാനും അമേരിക്കയുമായി പുതിയ ബന്ധത്തിന്റെ അദ്ധ്യായം തുറക്കാമെന്നുമാണ് കിം പറഞ്ഞത്. ഇതിലൂടെ ലോകം വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും കിം വ്യക്തമാക്കി. കാപ്പെല്ല ഹോട്ടലില്‍ വെച്ച് ഇവര്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും ട്രംപ് പ്രദര്‍ശിപ്പിച്ച കോപ്പിയില്‍ നിന്ന് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭിച്ചു കൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തേക്കുറിച്ച് കരാറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നാലര മണിക്കൂറിലേറെ നീണ്ടു. ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരായിരുന്നു കൊറിയന്‍ സംഘത്തിലുണ്ടായിരുന്നത്.
സിറിയന്‍ സൈന്യം വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്ക. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക സജ്ജമാണെന്ന് യുഎന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെയാണ് യുഎസ് അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. അസദ് ഭരണകൂടം വീണ്ടും രാസായുധം പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്താന്‍ സഹായം നല്‍കിയ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യത്തിന് ട്രംപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വിമതരെ നേരിടുന്നതിനാവശ്യമായ സാമ്പത്തിക സഹായം സിറിയന്‍ ഭരണകൂടത്തിന് നല്‍കുന്നത് റഷ്യയും ഇറാനുമാണ്. 2013ല്‍ സിറിയലുള്ള രാസായുധങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്തെ ആക്രണങ്ങള്‍ വിലയിരുത്തുമ്പോള്‍ റഷ്യ വാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി വ്യക്തമാകുന്നതായി ട്രംപ് പറഞ്ഞു. സിറിയയില്‍ ആഭ്യന്തരയുദ്ധം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ സമാധാനം തിരിച്ചു പിടിക്കുന്നതില്‍ റഷ്യയ്ക്ക് സഹായം ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അസദ് ഭരണകൂടം നടത്തുന്ന കുറ്റകൃത്യങ്ങളെ മറച്ചുവെക്കാന്‍ റഷ്യ കൂട്ടുനില്‍ക്കുകയാണെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കന്‍ അംബാസഡര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 50 തവണ അസദ് സൈന്യം രാസായുധം ഉപയോഗിച്ചതായും അംബാസഡര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുടെത് ധിക്കാര നടപടിയാണെന്ന് റഷ്യ തിരിച്ചടിച്ചു. നേരത്തെ സിറിയയില്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മോസ്‌കോ രംഗത്ത് വന്നിരുന്നു. രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണ്. സിറിയയില്‍ അത്തരം ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും മോസ്‌കോ വ്യക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നത് ശരിയല്ലെന്ന് ആരോപിച്ച് ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ജനങ്ങള്‍ക്ക്‌മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ മുതിര്‍ന്നാല്‍ റഷ്യയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സിറിയയില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യ വിമര്‍ശിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ആക്രമണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്ക. വിമത സൈന്യത്തിന് നേരെ അസദ് ഭരണകൂടം രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് സിറിയയെ ആക്രമിക്കുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര വിദഗ്ദ്ധരടങ്ങുന്ന സംഘവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടാകില്ലെന്ന് സംബന്ധിച്ച തീരുമാനങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് വിമര്‍ശിച്ച് തെരേസ മേയ് സിറിയയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നുള്ള സൂചനകള്‍ നല്‍കിയതിന് പിന്നാലെ അമേരിക്കയും അസദിനെതിരെ രംഗത്ത് വന്നിരുന്നു. നേരത്തെ അസദ് മൃഗത്തിന് തുല്യനാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ വിമാനങ്ങള്‍ ആക്രമണമ നടത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക നേരത്തെ പുറത്ത് വന്നിരുന്നു. ബരാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ അസദ് ഭരണകൂടം എത്രയോ മുന്‍പ് തന്നെ ഇല്ലാതാകുമായിരുന്നുവെന്നും ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധ പ്രയോഗത്തിനെ ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഫ്രഞ്ച് ഭരണകൂടവും രംഗത്ത് വന്നിരുന്നു. സിറിയന്‍ സൈന്യം രാസായുധ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ നോക്കി നില്‍ക്കില്ലെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് വിമത സൈന്യത്തെ സിറിയ നേരിടുന്നത്. അതേസമയം അസദിന്റെ സഖ്യകക്ഷിയായി റഷ്യയും കരുതിയിരിക്കുന്നത് നന്നായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ല. സഖ്യകക്ഷികളും മറ്റുള്ളവരുമായി ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളുവെന്ന് യുഎസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേര്‍സ് വ്യക്തമാക്കി. വിമത ശക്തികേന്ദ്രത്തില്‍ സിറിയന്‍ സൈന്യം നടത്തിയ വിഷവാതക ആക്രമണമാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും വിഷവാതകം ശ്വസിച്ച് 400ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സിറിയന്‍ ആക്രമണം നെര്‍വ് ഏജന്റ് ഉപയോഗിച്ചാണോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ രക്തത്തിലും മൂത്ര സാമ്പിളിലും ക്ലോറിന്റെയും നെര്‍വ് ഏജന്റിന്റെയും അംശം കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അസദ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി ലോക നേതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ രാസായുധാക്രമണത്തില്‍ ബാഷര്‍ അല്‍ അസദിനുള്ള പങ്ക് സ്ഥിരീകരിക്കാന്‍ അമേരിക്കന്‍ ശ്രമം. ഒരു സൈനിക നടപടി സ്ഥിതിഗതികള്‍ കൈവിട്ടു പോകാന്‍ കാരണമാകുമെന്നതിനാല്‍ തെളിവുകള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച അറിയിച്ചത്. അസദ് ഭരണകൂടത്തിന് രാസായുധാക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് ജെയിംസ് മാറ്റിസ് യോഗത്തില്‍ പറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സിറിയയെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തോട് ഭരണകൂടത്തിന് എതിരഭിപ്രായമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈറ്റ് ഹൗസ് യോഗത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് സംസാരിച്ചിരുന്നു. രാസായുധാക്രമണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന ധാരണയിയാണ് ഇരു നേതാക്കളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡമാസ്‌കസില്‍ നടന്ന രാസായുധാക്രമണത്തിന് പിന്നില്‍ അസദും സിറിയന്‍ ഭരണകൂടവുമാണെന്നതില്‍ സംശയമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മാക്രോണ്‍ വ്യക്തമാക്കി. കുട്ടികളുള്‍പ്പെടെ 50 പേരാണ് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. ഇരകളായവരുടെ രക്തത്തിലും മൂത്രത്തിലും ക്ലോറിന്റെയും നെര്‍വ് ഏജന്റുകളുടെയും അംശം കണ്ടെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസിയും സിഎന്‍എനും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഭരണകൂടത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ്. ഈ തെളിവുകള്‍ പ്രസിഡന്റ് ട്രംപിന് നല്‍കുമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സിറിയയില്‍ ആക്രമണം നടത്തുമെന്ന ട്വീറ്റില്‍ നിന്ന് ട്രംപ് മലക്കം മറിഞ്ഞു. മിസൈലുകള്‍ വരുന്നുവെന്നും തയ്യാറായിരിക്കാനും ആവശ്യപ്പെടുന്ന ട്വീറ്റില്‍ താന്‍ ആക്രമണത്തിനുള്ള ആഹ്വാനം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
സിറിയ വിഷയത്തില്‍ റഷ്യയും അമേരിക്കയും തമ്മില്‍ ഉരസലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആണവയുദ്ധത്തിന്റെ സാധ്യതയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഡെഫ്‌കോണ്‍ വാണിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്തു. ആണവയുദ്ധത്തിന്റെ സാധ്യത എത്രമാത്രമെന്ന് വിലയിരുത്തുന്ന സംവിധാനമാണ് ഇത്. അഞ്ച് ലെവലുകളാണ് ഇതിനുള്ളത്. ഡെഫ്‌കോണ്‍ 5 ആണ് ഏറ്റവും കുറഞ്ഞ സാധ്യതയുള്ള മേഖല. ഡെഫ്‌കോണ്‍ 1 ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഏറ്റവും സാധ്യതയുള്ള മേഖലയായി കണക്കാക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോളുണ്ടായിരിക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില്‍ യുദ്ധ സാധ്യത ഡെഫ്‌കോണ്‍ 5ല്‍ നിന്ന് ഡെഫ്‌കോണ്‍ 4 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അണുവായുധ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മേല്‍നോട്ടം ഒരു സ്വകാര്യ ഇന്റലിജന്‍സ് ഏജന്‍സിയാണ് നിര്‍വഹിക്കുന്നത്. അടുത്തിടെ സിറിയയിലുണ്ടായ രാസായുധാക്രമണങ്ങള്‍ക്കു ശേഷമുണ്ടായ സ്ഥിതിവിശേഷം അമേരിക്കയും റഷ്യയും തമ്മില്‍ സംഘര്‍ഷത്തിനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഡെഫ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് സൈനികനീക്കങ്ങളും ആരംഭിച്ചിരിക്കുന്നതിനാല്‍ ഉടന്‍ തന്നെ സിറിയയില്‍ ആക്രമണം ഉണ്ടായേക്കും എന്ന ധാരണയിലാണ് റഷ്യയും സിറിയയും നീങ്ങുന്നത്. റഷ്യയും അമേരിക്കയും വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഏതാക്രമണത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് റഷ്യയും മറുപടി നല്‍കിയിട്ടുണ്ട്. ഡെഫ്‌കോണ്‍ 4 പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ സേനയുടെ സുരക്ഷാ സംവിധാനങ്ങളും ഇന്റലിജന്‍സ് സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കും. പ്രത്യക്ഷത്തില്‍ ആണവയുദ്ധത്തിന് സാധ്യതയില്ലെന്ന് വിലയിരുത്താമെങ്കിലും ലോകത്ത് നടക്കുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണ്ടി വരുന്നത് ഇത്തരം സാഹചര്യങ്ങളിലാണെന്നും ഡെഫ്‌കോണ്‍ അറിയിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റുമായോ സൈന്യവുമായോ തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും ഡെഫ്‌കോണ്‍ വെബ്‌സൈറ്റ് അവകാശപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സിറിയയില്‍ സൈനിക നടപടിക്ക് തയ്യാറെടുത്തു നില്‍ക്കുകയാണ്. സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സംരക്ഷണവുമായി റഷ്യയും നിലകൊള്ളുന്നു. ഇത് മേഖലയില്‍ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് അനുകൂലമായാല്‍ മേഖല പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു.
RECENT POSTS
Copyright © . All rights reserved