അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

ആധുനിക ജനാധിപത്യത്തിന്റെ പതാകവാഹകരായിട്ടാണ് ബ്രിട്ടൻ അറിയപ്പെടുന്നത്. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനമായ തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനായിട്ടുള്ള ജനങ്ങളുടെ അവകാശത്തെ ഏറ്റവും കൂടുതൽ മാനിക്കുന്ന ഒരു രാജ്യമായിട്ടാണ് ബ്രിട്ടൺ കരുതപ്പെടുന്നത്. എന്നാൽ യോർക്ക് ഷെയറിൽ നടന്ന ഒരു പഠനം ഈ ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുന്നതാണ്. പോസ്റ്റൽ വോട്ടുകൾ വഴി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തിയതിൽ ഭൂരിഭാഗവും അസാധുവായെന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. വയോധികരും പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനിൽ എത്തി വോട്ട് ചെയ്യാൻ സാധിക്കാത്തവരും ആയ ആയിരക്കണക്കിനാൾക്കാരുള്ള ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഈ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.

ജനസംഖ്യയിൽ നല്ലൊരു ശതമാനം പോളിംഗ് ദിവസം എത്താൻ സാധിക്കാത്തവരായതിനാൽ പോസ്റ്റൽ വോട്ടുകൾ ശരിയായവിധത്തിൽ എണ്ണപെടാത്തത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനു തുല്യമാണ്.യോർക്ക് ഷെയറിൽ നടന്ന പഠനത്തിൽ വെളിവാക്കപ്പെടുന്നത് വോട്ടു ചെയ്ത ഭൂരിഭാഗം പോസ്റ്റൽ വോട്ടുകളും എണ്ണപ്പെട്ടിട്ടില്ലാ എന്നതാണ്. 2017 ലെ ഇലക്ഷനിൽ യോർക്ക് ഷെയറിൽ മാത്രം 96824 പോസ്റ്റൽ വോട്ടുകൾ നൽകിയിരുന്നു. എന്നാൽ ഇതിൽ 82893 വോട്ടുകൾ മാത്രമാണ് തിരിച്ചു വന്നത് . അതായത് 11007 പേർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല . ഇത് വിതരണം ചെയ്ത പോസ്റ്റൽ വോട്ടുകളുടെ 11 ശതമാനത്തോളം വരും .

യോർക്ക് ഷെയറിൽ തന്നെ പോസ്റ്റൽ വോട്ട് തിരിച്ചു വന്നതിൽ ആയിരക്കണക്കിന് പോസ്റ്റൽ വോട്ടുകൾ ആണ് നിരവധി കാരണങ്ങൾ കൊണ്ട് എണ്ണ പെടാതെ പോയത്. ഫോം ശരിയായ രീതിയിൽ ഫിൽ ചെയ്തില്ല തുടങ്ങിയ നിസ്സാര കാരണങ്ങൾ കൊണ്ടാണ് അസാധുവായത്. അതുകൊണ്ട് നിങ്ങൾ പോസ്റ്റൽ വോട്ട് ചെയ്യുന്നവരാണെങ്കിൽ വളരെയധികം മുൻകരുതലുകൾ എടുത്തില്ലെങ്കിൽ നിങ്ങളുടെ വോട്ടവകാശം പാഴായി പോകും എന്ന് മറക്കല്ലേ.