നടി അതിഥി മേനോനെ വിവാഹം കഴിച്ചെന്ന വാദം തെളിയിക്കാൻ വിഡിയോ പുറത്തുവിട്ട് നടൻ അഭി ശരവണൻ. തികച്ചും സ്വകാര്യമായി ചിത്രികരിച്ച വിഡിയോയിൽ അതിഥിയുടെ കഴുത്തിൽ അഭി താലികെട്ടുന്നതായി കാണിക്കുന്നുണ്ട്. ഒരു റൂമിൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായത്.

നേരത്തെ പത്രസമ്മേളനം വിളിച്ചു ചേർത്ത് ഇരുവരുടേയും വിവാഹം കഴിഞ്ഞതായി അഭി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി.

എന്നാല്‍ അഭി ശരവണനെ താന്‍ വിവഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. മകന്റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്.

‘അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.’–അതിഥി മാധ്യമങ്ങളോട് പറഞ്ഞു.

2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകൾ. ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്.