സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നികുതിയേര്‍പ്പെടുത്താന്‍ ഒരുങ്ങി ടോറി സര്‍ക്കാര്‍. 40 വയസിനു മേല്‍ പ്രായമുള്ള ജീവനക്കാരില്‍ നിന്ന് നികുതിയീടാക്കാനാണ് നീക്കം. ജര്‍മനയില്‍ നിലവിലുള്ള നികുതി സമ്പ്രദായം യുകെയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് എംപിമാര്‍ അനുമതി നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 40 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക ലെവി ഏര്‍പ്പെടുത്താനാണ് നീക്കം. ജര്‍മനിയില്‍ ശമ്പളത്തിന്റെ 2.5 ശതമാനമാണ് ജര്‍മനിയില്‍ ഈടാക്കുന്നത്. ഇത് ഒരു പ്രത്യേക ഫണ്ടിലേക്കാണ് അടക്കുന്നത്. കെയര്‍ ലഭിക്കുന്ന പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ധനസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് അണിയറയിലുള്ളത്.

സമ്മറില്‍ കോമണ്‍സ് സെലക്ട് കമ്മിറ്റിയാണ് ഈ നിര്‍ദേശം വെച്ചത്. ഇതില്‍ താന്‍ ആകൃഷ്ടനായിരിക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നു. ജര്‍മനിയില്‍ 20 വര്‍ഷം മുമ്പ് അവതരിപ്പിച്ച് വിജയകരമായി നടത്തി വരുന്ന ഈ പദ്ധതിയുടെ ആശയമാണ് ഇതെന്നും ഇത് അവതരിപ്പിച്ച സെലക്ട് കമ്മിറ്റിയുടെ പാനല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഹാന്‍കോക്ക് പറഞ്ഞു. ഈ പദ്ധതി യുകെയില്‍ പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കക്ഷികളില്‍ നിന്നും പദ്ധതിക്ക് അംഗീകാരം കിട്ടിയെന്നതാണ് മറ്റൊരു സുപ്രധാന കാര്യം. ഒരു പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കുകയെന്നത് പ്രധാനമാണ്. എന്നാല്‍ അത് രാഷ്ട്രീയ മത്സരമാകുമ്പോള്‍ ബുദ്ധിമുട്ടേറുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുമസിന് സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന സോഷ്യല്‍ കെയര്‍ ഗ്രീന്‍ പേപ്പറില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക ശുപാര്‍ശയുണ്ടാകും. സോഷ്യല്‍ കെയറിന് കുടുംബങ്ങള്‍ പണമടക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായാണ് ഈ ലെവി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ജര്‍മനിയില്‍ 27,000 പൗണ്ടിന് സമാനമായ തുക ശമ്പളം വാങ്ങുന്നവര്‍ ലെവിയായി 675 പൗണ്ടും 50,000 പൗണ്ട് വാങ്ങുന്നവര്‍ 1250 പൗണ്ടുമാണ് നല്‍കുന്നത്.