ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അധ്യാപിക വിദ്യാര്‍ഥിയെ രണ്ട് മിനിറ്റിനുള്ളിൽ 40 തവണയിലേറെ മര്‍ദ്ദിച്ചതായി വിദ്യാര്‍ഥിയുടെ രക്ഷിതാക്കളും സഹപാഠികളും പറയുന്നു. ലക്‌നൗവിലെ സ്വകാര്യ സ്‌കൂളിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അധ്യാപികയുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ക്ലാസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രതിക വി. ജോണ്‍ എന്ന അധ്യാപികയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികള്‍ക്കു മുന്നില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയുടെ ഇരു കവിളുകളിലും രണ്ടു കൈകളും ഉപയോഗിച്ച് മാറിമാറി തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ ടൈയിൽ പിടിച്ചു വലിച്ചു കറക്കിവിടുന്നതും  ദൃശ്യങ്ങളിലുണ്ട്.

[ot-video]

[/ot-video]

സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ വീട്ടിലെത്തിയ കുട്ടിയുടെ മുഖം വീങ്ങിയിരിക്കുന്നതും കുട്ടി ക്ഷീണിതനായിരിക്കുന്നതും കണ്ട രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചപ്പോഴാണ് അധ്യാപികയുടെ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് അറിഞ്ഞത്. മറ്റുവിദ്യാര്‍ഥികളും മര്‍ദ്ദനം നടന്നതായി വ്യക്തമാക്കി. തുടര്‍ന്ന് പ്രധാനാധ്യാപകനെ സമീപിക്കുകയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ക്ലാസില്‍ ചിത്രരചനയില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ അധ്യാപിക പേരുവിളിക്കുന്നത് കേട്ടില്ലെന്നും അതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും വിദ്യാര്‍ഥി പറഞ്ഞു. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. അധ്യാപികയെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായി വാർത്ത പുറത്തുവന്നിട്ടുണ്ട്.