കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികമാര്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരാണ് ഒളിവില്‍പോയത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്നാമത്തെ നിലയില്‍ നിന്നും ചാടിയ ഗൗരിയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടി മരിച്ചു.

അധ്യാപകര്‍ നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. കുട്ടിയുടെ പിതാവായ പ്രസന്നകുമാറാണ് ഈ ആരോപണം ഉന്നയിച്ചത്. സ്റ്റാഫ്‌റൂമില്‍ വിളിച്ചു വരുത്തി വഴക്കു പറഞ്ഞതിനു ശേഷമാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു.

അതേസമയം, അധ്യാപകര്‍ക്കെതിരെ കേസെടുത്തതില്‍ ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചാപ്പകുത്തുന്നതിനു തുല്യമാണ് നടപടിയെന്നും കുട്ടി തെറ്റ് ചെയ്തപ്പോള്‍ ശിക്ഷിക്കുകയായിരുന്നു ചെയ്തതെന്നും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ പറഞ്ഞു.