നഗരത്തിലെ ഫ്ളാറ്റിൽ ടെക്നോപാർക്ക് ജീവനക്കാരിയായ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. കവടിയാർ ജവഹർ നഗറിലെ ശിവജി സഫയിർ എന്ന ഫ്ളാറ്റിലാണ് ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശി വിന്ദുജാ നായർ എന്ന ഇരുപത്തിമൂന്ന്കാരിയെ തൂങ്ങി മരിച്ച നിലയിൽ കാണപെട്ടത്.

കവടിയാറിലെ ഫ്ളാറ്റിലേക്ക് പെൺകുട്ടി താമസം മാറിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. ചലച്ചിത്ര താരം കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണനുമായി യുവതി പ്രണയത്തിലായിരുന്നു. ഒരു മിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നതായാണ് ഫ്ളാറ്റിലെ ജീവനക്കാരുടെ അറിവ്.

പെൺകുട്ടി ഇവിടേക്ക് താമസം മാറിയത് മുതൽ ഹരികൃഷ്ണൻ ഇവിടെ സ്ഥിരമായി വരുമായിരുന്നുവെന്നും ഫ്ളാറ്റിലെ ആൾക്കാർ പറയുന്നു. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഫ്ളാറ്റിൽ നിന്നും താഴെ വീണു മരിച്ചുവെന്ന വാർത്ത പരന്നത്. എന്നാൽ പിന്നീടാണ് പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് സ്ഥിരീകരണമെത്തിയത്. നഗരത്തിലെ മ്യൂസിയം പൊലീസിനാണ് അന്വേഷണ ചുമതല. ഒരാൾ ഫ്ളാറ്റിൽ സുഖമില്ലാതെയിരിക്കുന്നു എന്നാണ് കൺട്രോൾ റൂമിൽ നിന്ന് മ്യൂസിയം പൊലീസിന് ലഭിച്ച വിവരം.

വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഫ്ളാറ്റിലെ തന്നെ ചിലർ ചേർന്ന ഡി 12 ഫ്ളാറ്റിൽ നിന്ന് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ നിന്നും താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പെൺകുട്ടി അപ്പോഴേക്കും മരണപെട്ടിരുന്നു.പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അച്ഛൻ ആൻഡമാൻ നിക്കോബാറിലാണ്, അമ്മയും സഹോദരനും ഇപ്പോൾ മാവേലിക്കരയിലാണ് താമസം. സംഭവം അറിഞ്ഞ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്തായ ഹരിയുടെ അച്ഛനും ചലച്ചിത്ര താരവുമായ കൊച്ചുപ്രേമൻ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയിരുന്നു.