കടം തീര്‍ക്കാന്‍ ഒരു വഴി പറയു എന്ന ഭാര്യയുടെ ചോദ്യത്തിന് മുൻപിൽ മോഷ്ടിക്കാം എന്ന വഴി തോന്നിയതെന്ന് ഭര്‍ത്താവ് വിശാഖ് പറയുന്നത്. മോഷണം അല്ലാതെ മറ്റൊരു വഴിയില്ലെന്ന് അവര്‍ പറഞ്ഞതോടെ നയന അതിനോട് യോജിക്കുകയായിരുന്നു. കടം വീട്ടിയ ശേഷം സ്വസ്ഥമായ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് യുവദമ്പതികൾ മോഷണത്തിനിറങ്ങിയത്.
ഓട്ടോഡ്രൈവറായ വിശാഖ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഒന്നരവര്‍ഷം മുമ്ബ് നയനയെ വിളിച്ചു കൊണ്ടു വന്നത്. നിത്യചിലവിനും, കടബാധ്യത തീര്‍ക്കാനും പണം ഇല്ലാതെ നെട്ടോട്ടമോടുകയായിരുന്നു വിശാഖ്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ അതിക്രമിച്ച്‌ കയറി വൃദ്ധയെ കീഴ്പ്പെടുത്തി 23 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന യുവദമ്പതിമാരെ മണിക്കൂറുകള്‍ക്കകം സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.

തൈക്കാട് മുല്ലശ്ശേരി വീട്ടില്‍ വിശാഖ്(21) ഭാര്യ നയന(20) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠേശ്വരം തകരപ്പറമ്ബ് സ്വദേശി ഭഗവതി അമ്മാളിനെയാണ് ഇവര്‍ ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നത്. സ്കൂട്ടറില്‍ രാവിലെ വീടിന് മുന്നിലെത്തിയ ഇവര്‍ വെളള പേപ്പര്‍ കാണിച്ച്‌ വിലാസം ചോദിച്ചു. ഇതിനിടെ വീട്ടിലാരും ഇല്ലെന്ന് മനസ്സിലാക്കി കുശലം പറഞ്ഞ് വീടിനുള്ളിലേയ്ക്ക് കയറുകയായിരുന്നു.  പിന്നാലെ നയന ഭഗവതി അമ്മാളിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിച്ച്‌ കട്ടിലിന്റെ കാലില്‍ ചേര്‍ത്ത് വെയ്ക്കുകയായിരുന്നു. ഈ സമയം വിശാഖ് വൃദ്ധയുടെ കഴുത്തിലെ മൂന്ന് സ്വര്‍ണ്ണമാലകളും മൂന്നു മോതിരവുമടക്കം 23 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞയുടന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രശാന്തിന്റെ നിര്‍ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ഇരുവരേയും പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടയില്‍ തന്നെ രണ്ടു പണയ സ്ഥാപനങ്ങളില്‍ കുറച്ച്‌ സ്വര്‍ണം പണയം വെച്ചതായും ബാക്കി വീട്ടില്‍ ഇരിപ്പുണ്ടെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ഈ സ്വര്‍ണം പോലീസ് കണ്ടെത്തി. ഇവര്‍ സമാനമായ രീതിയില്‍ ഇതിന് മുന്‍പ് കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.