പതിനാറു വയസ്സുകാരന്‍ തടാകത്തില്‍ മുങ്ങിയെടുത്തത് അരക്കിലോ സ്വര്‍ണ്ണം. തടാകത്തില്‍ രണ്ട് മീറ്റര്‍ ആഴത്തില്‍ മുങ്ങിയപ്പോഴാണ് പതിനാറുകാരന്റെ കണ്ണില്‍ മുങ്ങി കിടക്കുന്ന സ്വര്‍ണ്ണക്കട്ടി പെട്ടത്. ജര്‍മ്മനിയിലെ ആല്‍പ്പൈന്‍ തടാകത്തില്‍ മുങ്ങിയ യുവാവിനാണ് സ്വര്‍ണ്ണക്കട്ടി ലഭിച്ചത്. മുങ്ങിയെടുത്ത സ്വര്‍ണ്ണം അധികൃതരെ ഏല്‍പ്പിച്ച ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
യുവാവിന് സ്വര്‍ണ്ണം കിട്ടിയതിനെ തുടര്‍ന്ന്‍ ഒരു സംഘം മുങ്ങല്‍ വിദഗ്ദര്‍ തടാകം അരിച്ചു പെറുക്കിയെങ്കിലും പിന്നീട് സ്വര്‍ണ്ണം ഒന്നും ലഭിച്ചില്ല.  ആറു മാസം മുന്‍പ് സ്വര്‍ണ്ണം ലഭിച്ചപ്പോള്‍ മുതല്‍ ഇതിന്‍റെ ഉടമസ്ഥനു വേണ്ടി അധികൃതര്‍ തെരച്ചില്‍ നടത്തിയെങ്കിലും യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ്‌ സ്വര്‍ണ്ണം മുങ്ങിയെടുത്ത യുവാവിന് കൈമാറുകയാണ് എന്ന്‍ പറഞ്ഞ് അധികാരികള്‍ വിവരം പുറത്ത് വിട്ടത്. യുവാവ് മുങ്ങിയെടുത്ത സ്വര്‍ണ്ണത്തിന് 6 സെന്റി മീറ്റര്‍ നീളവും 500 ഗ്രാം തൂക്കവും ഉണ്ട്. ഇതിനി യുവാവിനു സ്വന്തം.

ഡെഗുസ്സ ഫെയിന്‍ഗോള്‍ഡ്‌ കമ്പനി 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച സ്വര്‍ണ്ണക്കട്ടിയാണ് ഇതെന്ന് അതിന്‍റെ മുകളിലെ ആലേഖനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

alpine lake

പതിനാറുകാരന്‍ സ്വര്‍ണ്ണം മുങ്ങിയെടുത്ത തടാകം