ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് മൂലമുണ്ടായ അണുബാധയില്‍ നിന്ന് ബ്രിട്ടീഷ് പെണ്‍കുട്ടിക്ക് രക്ഷ നല്‍കിയത് ജനിതകമാറ്റം വരുത്തിയ വൈറസ് ഉപയോഗിച്ചുള്ള ചികിത്സ. ഇസബേല്‍ ഹോള്‍ഡവേ എന്ന 17കാരിയാണ് ലോകത്താദ്യമായി ഈ ചികിത്സക്ക് വിധേയയായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശ്വാസകോശം മാറ്റിവെച്ചതിനു ശേഷം ഉണ്ടായ അണുബാധ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഭേദമാക്കാന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ ഈ ചികിത്സക്ക് തീരുമാനമെടുത്തത്. ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ 9 മാസത്തോളം ചികിത്സക്കു വിധേയയായ ശേഷം കെന്റിലെ വീട്ടിലേക്ക് പാലിയേറ്റീവ് കെയറിനായി മാറ്റിയിരിക്കുകയായിരുന്നു ഇസബേലിനെ. ഒരു അമേരിക്കന്‍ ലബോറട്ടറിയുമായി ചേര്‍ന്നാണ് കണ്‍സള്‍ട്ടന്റുമാര്‍ ചികിത്സ നടത്തിയത്.

ഫേജസ് എന്ന് അറിയപ്പെടുന്ന ബാക്ടീരിയകളെ കൊല്ലുന്ന വൈറസുകളെയാണ് ഈ ചികിത്സക്കായി ഉപയോഗിക്കുന്നത്. മനുഷ്യരില്‍ വളര്‍ന്നു വരുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയായ ആന്റിബയോട്ടിക് പ്രതിരോധത്തെ ചെറുക്കാന്‍ ഈ പുതിയ ചികിത്സാരീതിക്ക് കഴിയുമെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ഓണ്‍ലൈനില്‍ ഈ ചികിത്സാരീതിയെക്കുറിച്ച് വായിച്ചറിഞ്ഞ ഇസബേലിന്റെ അമ്മ ജോ ആണ് ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ നിര്‍ദേശം വെച്ചത്. കൃത്യ സമയത്ത് ഈ ചികിത്സ ലഭിച്ചതിനാല്‍ തന്റെ കുട്ടി ലോകത്തെ ഏറ്റവും ഭാഗ്യവതിയാണെന്ന് ജോ പറഞ്ഞു. ഇതൊരു അദ്ഭുതമാണ്, വൈദ്യശാസ്ത്രം അവിശ്വസനീയമാണ്, അവര്‍ പറഞ്ഞു.

സിസ്റ്റിക് ഫൈബ്രോസിസ് എന്ന ജനിതക രോഗമാണ് ഇസബേലിനുണ്ടായിരുന്നത്. ഇതു മൂലം ശ്വാസകോശങ്ങളില്‍ ദ്രവം നിറയുകയും അണുബാധയുണ്ടാകുകയും ചെയ്തിരുന്നു. 2017 സമ്മര്‍ ആയതോടെ കുട്ടിയുടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം മൂന്നിലൊന്നായി ചുരുങ്ങി. ഇതോടെ രണ്ടു ശ്വാസകോശങ്ങളും മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതോടെ അണുബാധയുണ്ടാകുമെന്ന ഭീതിയുണ്ടായിരുന്നു. ശസ്ത്രക്രിയക്കു ശേഷം അണുബാധ രൂക്ഷമായി. ക്ഷയരോഗാണുവിന് സമാനമായ ബാക്ടീരിയ ശസ്ത്രക്രിയാ മുറിവിലും പിന്നീട് കരളിനെയും ബാധിച്ചു. ത്വക്കിലൂടെ ബാക്ടീരിയകള്‍ പുറത്തുവരാനും തുടങ്ങിയിരുന്നു.