ലണ്ടന്‍: കൗമാരക്കാരുടെ രക്തം സ്വീകരിക്കുന്നത് പ്രായമാകുന്നത് തടയുമെന്ന അവകാശവാദവുമായി അമേരിക്കന്‍ കമ്പനി. സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ആംബ്രോസിയ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. 100ലേറെ ആളുകളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലുകളിലൂടെ ഇത് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇതോടെ കൗമാരക്കാരുടെ രക്തത്തിന് ഒരു ഷോട്ടിന് 6200 പൗണ്ട് വരെയായി വില ഉയര്‍ന്നു.

സ്റ്റാഫോര്‍ഡില്‍ നിന്ന് പരിശീലനം നേടിയ ജെസ്സെ കാര്‍മാസിന്‍ എന്ന ഡോക്ടറാണ് ഈ കമ്പനിയുടെ സ്ഥാപകന്‍. പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് രണ്ടര ലിറ്റര്‍ ബ്ലഡ് പ്ലാസ്മ കുത്തിവെച്ചു. ഇതിന്റെ ഫലങ്ങള്‍ പ്രത്യാശ നല്‍കുന്നതാണെന്നായിരുന്നു ഡോ.കാര്‍മാസിന്‍ പറഞ്ഞത്. ഉള്ളില്‍ നിന്ന് നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറിക്ക് സമാനമാണേ്രത ഈ ചികിത്സ! ആളുകളുടെ കാഴ്ചയില്‍ത്തന്നെ വ്യത്യാസമുണ്ടാക്കാന്‍ ഇതിനു കഴിയുമെന്നാണ് ഡോക്ടര്‍ അവകാശപ്പെട്ടത്.

പുറം കാഴ്ചക്കു പുറമേ, പ്രമേഹം, ഹൃദയത്തിന്റെ പ്രവര്‍ത്തനം, ഓര്‍മ്മ എന്നിവയിലും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമായെന്ന് കാര്‍മാസിന്‍ പറഞ്ഞു. ചിരഞ്ജീവിയാക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അതിനോട് അടുത്ത ഫലങ്ങളാണ് പരീക്ഷണത്തിലൂടെ ലഭിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്നാണ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.