വ്യാഴാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാല്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സൈനികള്‍ ഔറംഗസേബിനെ കൊല്ലുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജമ്മു കശ്മീര്‍ പുല്‍വാമയിലെ ഗുസൂ കാടിനുളളിലായിരുന്നു ക്രൂരതയൂം വീഡിയോ പിടുത്തവും.

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഔറംഗസേബിനെ തീവ്രവാദികള്‍ ചോദ്യം ചെയ്യുന്നത് കേള്‍ക്കാം. വെടിവെച്ചു കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ആയിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. നീല ജീന്‍സും ടി ഷര്‍ട്ടും ധരിച്ച നിലയിലുള്ള സൈനികനോട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ജോലിയെക്കുറിച്ചും പോസ്റ്റിംഗിനെ കുറിച്ചും പങ്കെടുത്ത ഏറ്റുമുട്ടലുകളെ കുറിച്ചുമെല്ലാം ചോദിക്കുന്നുണ്ട്. വെള്ളിയാഴ്ചയായിരുന്നു വീഡിയോ പുറത്തുവന്നത്.

വ്യാഴാഴ്ച രാവിലെ ഈ ആഘോഷിക്കാന്‍ രാജൗരി ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സൈനികന്‍ തീവ്രവാദികളുടെ പിടിയില്‍ പെട്ടത്. പുല്‍വാമയിലെ കോലമ്പോറയില്‍ വെച്ചായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഇരയായത്. പിന്നീട് ഇവിടെ നിന്നും 10 കിലോമീറ്റര്‍ മാറി ഗുസ്സു ഗ്രാമത്തില്‍ പോലീസും സൈന്യവും നടത്തിയ തെരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും ആയിരുന്നു വെടിയേറ്റത്. 2017 ഒക്‌ടോബറില്‍ കൊലപ്പെടുത്തിയ വാസീംഷായുടെ കൊലപാതകത്തിനുള്ള പ്രതികാരമെന്നാണ് വീഡിയോയില്‍ തീവ്രവാദികള്‍ പറയുന്നത്. ഹിന്ദിയിലും ഉറുദുവിലുമാണ് തീവ്രവാദികള്‍ ഔറംഗസേബിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.

ജോലിയെക്കുറിച്ചും ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്നും സൂപ്പര്‍വൈസിംഗ് ഓഫീസറുടെ പേരെന്താണെന്നുമെല്ലാം ഓഫീസര്‍ മേജര്‍ ശുക്‌ളയുമായി പെട്രോളിംഗിന് പോകാറുണ്ടോയെന്നും തീവ്രവാദികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച ചോദിക്കുന്നു. പിതാവിന്റെ പേര് മൊഹമ്മദ് ഹനീഫ് എന്നാണെന്നും പൂഞ്ചില്‍ നിന്നുമാണ് താന്‍ വന്നതെന്നും മേജര്‍ ശുക്‌ളയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും വിനയത്തോടെ മറുപടി പറയുന്നു. ഷായ്ക്ക് എതിരേ നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്.

ഹിന്ദി സംസാരിക്കുന്ന ഇസ്‌ളാമികള്‍ കൂടുതലുള്ള പൂഞ്ചിലെ ആട്ടിടയന്മാരുടെ മേഖലയില്‍ നിന്നുമാണ് ഔറംഗസേബ് വരുന്നത്. 4 ജമ്മുവില്‍ നിന്നുള്ള ഷോപിയാനിലെ ഷദിമാര്‍ഗ്ഗിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലാണ് ഔറംഗസേബ് ആദ്യം നിയോഗിതനായത്. രാവിലെ 9 മണിയോടെ കാറില്‍ വരികയായിരുന്ന ഔറംഗസേബിന്റെ വാഹനം തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാര്‍ ഡ്രൈവറെ ഇറക്കിവിട്ട ശേഷമാണ് ഔറംഗസേബിനെ കൊണ്ടുപോയത്. ഏപ്രില്‍ 30 ന് കൊല്ലപ്പെട്ട ഹിസ്ബുള്‍ തീവ്രവാദി സമീര്‍ ടൈഗറും കമാന്റര്‍ സദ്ദാം പഡ്ഡാറും ഉള്‍പ്പെടെ അഞ്ചു പേരെ ഇല്ലാതാക്കിയ 44 രാഷ്ട്രീയ റൈഫിള്‍സിന്റെ അനേകം എന്‍കൗണ്ടറുകളില്‍ ഔറംഗസേബ് പങ്കാളിയായിട്ടുണ്ട്.