ലണ്ടന്‍: ആണവ വൈദ്യതി നിലയങ്ങളിലേക്ക് ഭീകരര്‍ ഡ്രോണ്‍ ബോംബാക്രമണം നടത്തിയേക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജി 7 ഉച്ചകോടി പോലുളള പ്രധാന പരിപാടികളും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാറും എല്ലാം ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇരുനൂറോളം ഡ്രോണുകളെ നിരീക്ഷിച്ച ശേഷമാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷക സംഘം ഈ മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു ആക്രമണ മാര്‍ഗമാണ് ഡ്രോണുകളെന്നും ഇവര്‍ പറയുന്നു.
ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണങ്ങള്‍ നേരിടാനുളള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും പൊലീസും സൈന്യവും ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സാധാരണക്കാര്‍ക്കും കടകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഡ്രോണുകള്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാനുളള സാധ്യത വളരെക്കൂടുതലാണ്. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തിന്റെ ഓര്‍മകള്‍ പുതുക്കാനായി ഐസിസ് ഇത്തരമൊരു ആക്രമണപദ്ധതിയ്ക്ക് തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഐസിസ് ഇത്തരം ഡ്രോണുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതായാണ് സൂചന. ഭീഷമി നിലനില്‍ക്കുന്നതുകൊമ്ടുതന്നെ ഡ്രോണുകള്‍ക്കും ലൈസന്‍സിംഗ് ഏര്‍പ്പെടുത്തണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്. ലേസറുകളും റേഡിയോ ജാമറുകളുമുപയോഗിച്ച് ഇവയ്ക്ക് പ്രതിരോധമൊരുക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഡ്രോണുകളെ വെടിവച്ച് വീഴ്്ത്തുന്നതിനുള ചില മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ നല്‍കി.
ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ പല പ്രതിഷേധങ്ങളെയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ബേനിയയും സെര്‍ബിയയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം തടസപ്പെട്ടപ്പോള്‍ അല്‍ബനേയിന്‍ പതാകയുമായി പറന്ന ഒരു ഡ്രോണിന്റെ കാര്യവും ഇവര്‍ എടുത്ത് പറയുന്നു.