ലണ്ടന്‍: ഡിസ്‌കൗണ്ട് സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലേക്ക് ടെസ്‌കോയും ചുവടുവെക്കാന്‍ ഒരുങ്ങുന്നതായി സൂചന. ആള്‍ഡി, ലിഡില്‍ എന്നിവര്‍ വിരാജിക്കുന്ന മേഖലയില്‍ മത്സരം വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ പുതിയ ബ്രാന്‍ഡുമായി അരങ്ങേറ്റം നടത്താനാണ് ടെസ്‌കോ പദ്ധതിയിടുന്നതെന്നാണ് സൂചന. ചില്ലറ വിപണിയിലെ 11.9 ശതമാനവും ആള്‍ഡിയും ലിഡിലുമാണ് കൈകാര്യം ചെയ്യുന്നത്. വിപണിയില്‍ മുന്‍ിരയിലേക്കെത്താന്‍ കുറച്ചു വര്‍ഷങ്ങളായി കടുത്ത ശ്രമത്തിലാണ് ടെസ്‌കോ. ജനുവരി അവസാനം വരെയുള്ള 12 ആഴ്ചകളില്‍ 2.6 ശതമാനത്തിന്റെ വില്‍പന വര്‍ദ്ധനയാണ് ടെസ്‌കോ രേഖപ്പെടുത്തിയത്. നാല് വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഏറ്റവും മികച്ച പ്രകടനവും ടെസ്‌കോയുടേതാണ്.

എന്നാല്‍ വിപണി വിഹിതത്തില്‍ ഇപ്പോഴും ആള്‍ഡിക്കും ലിഡിലിനുമൊപ്പമെത്താന്‍ ടെസ്‌കോയ്ക്ക് കഴിഞ്ഞിട്ടില്ല. ആള്‍ഡിക്ക് 16.2 ശതമാനവും ലിഡിലിന് 16.3 ശതമാനവുമാണ് വിപണി വിഹിതം. ബജറ്റ് സ്‌റ്റോറുകളോടുള്ളള ഉപഭോക്താക്കളുടെ പ്രതിപത്തിയാണ് ഇതിനു കാരണമെന്ന തിരിച്ചറിവിലാണ് തങ്ങളുടെ ഉപദേഷ്ടാക്കളായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി ചേര്‍ന്ന് പുതിയ ഡിസ്‌കൗണ്ട് ചെയിന് രൂപം നല്‍കാന്‍ ടെസ്‌കോ ശ്രമിക്കുന്നതെന്നാണ് സൂചന. ഇതിനായി ഉല്‍പ്പന്ന വിതരണക്കാരുമായി ടെസ്‌കോ കരാറുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ടെസ്‌കോ ഇത് നിഷേധിച്ചിട്ടുണ്ട്. ടെസ്‌കോ എക്‌സ്ട്രാ ഷോപ്പുകളില്‍ 30,000 ഉല്‍പന്നങ്ങള്‍ വരെയാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെങ്കില്‍ പുതിയ സ്റ്റോറുകളില്‍ 3000 പ്രോഡക്റ്റുകള്‍ വരെ ഡിസ്‌കൗണ്ട് സെയിലിന് ലഭ്യമാക്കും. 900 സ്‌റ്റോറുകളായിരിക്കും തുറക്കുകയെന്നും ടെസ്‌കോയില്‍ നിന്ന് വേറിട്ട് മറ്റൊരു ബ്രാന്‍ഡ് എന്ന നിലയിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.