വടക്കന്‍ തായ്‌ലന്‍ഡ്  ഗുഹയില്‍ അകപ്പെട്ട ഫുട്ബോള്‍ ടീം അംഗങ്ങളും കോച്ചിനെയും രക്ഷപ്പെടുത്തിയെന്ന് പ്രവശ്യാ ഭരണകൂടം.ഒമ്പതു ദിവസങ്ങളായി ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 12 കുട്ടികളെയും കോച്ചിനെയും തായ് നേവി സീലാണ് ജീവനോടെ രക്ഷിച്ചത്.എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായ്‌ലന്‍ഡ് താം ലുവാങ് ഗുഹയില്‍ കുടുങ്ങി പോയത്.ശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ കയറിയ ഗുഹാമുഖം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. 11 മുതല്‍ 16 വരെ പ്രായമുളള 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചുമാണ് ഗുഹയില്‍ അകപ്പെട്ടത്.

ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന ആരംഭിച്ചത്. ഗുഹയിലെ വെള്ളം അടിച്ചു കളയാന്‍ ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ സ്ഥാപിച്ചെങ്കിലും, മഴ കനത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു.

1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യു.എസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.