ബാങ്കോക്ക്: തായ്‌ലന്‍ഡ് ഗുഹയില്‍ ശേഷിക്കുന്ന 5 പേരെക്കൂടി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ എട്ട് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇനി നാല് കുട്ടികളും കോച്ചും മാത്രമാണ് ഗുഹയ്ക്കുള്ളിലുള്ളത്.

കാലാവസ്ഥ അനുകൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അത്ര ദുഷ്‌കരമാകില്ലെന്നാണ് കരുതുന്നത്. ബാക്കിയുള്ളവരെക്കൂടി അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തെത്തിക്കാനാണ് ശ്രമം. എന്നാല്‍ ഗുഹയക്കുള്ളില്‍ അടിയൊഴുക്ക് ശക്തമായത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ഇവരുടെ മാനസിക നിലയിലും പ്രശ്‌നങ്ങളില്ല. രണ്ടു കുട്ടികള്‍ക്ക് ന്യുമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മരുന്നുകള്‍ നല്‍കി. ഒരാഴ്ചയോളം ഇവര്‍ നിരീക്ഷണത്തില്‍ തുടരും.