താമരശേരിയില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യയാണ് ഈ ക്രൂരത കാട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ ഏഴു മാസം പ്രായമുള്ള മകള്‍ ഫാത്തിമയുടെ മൃതദേഹം വീടിന് മുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. ഇതൊരു പ്രതികാരം തീര്‍ക്കലാണെന്ന് പിന്നീട് തെളിയുകയായിരുന്നു.

മുഹമ്മദലിയുടെ സഹോദരന്റെ ഭാര്യ ജസീലയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മയോടു തോന്നിയ പക ഒടുവില്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ കാരണമായി. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അലക്കാന്‍ പോയി തിരിച്ചെത്തിയ അമ്മ കൊച്ചിനെ കാണാതെ ബഹളം വയ്ക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഈ സമയമെല്ലാം മുഹമ്മദലിയുടെ സഹോദര ഭാര്യ ജസീല വീട്ടില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണാനില്ലെന്ന് താനറിഞ്ഞത് ഷമീന ബഹളമുണ്ടാക്കിയപ്പോഴാണെന്നായിരുന്നു ജസീല പോലീസിനോട് പറഞ്ഞത്.

tamarassery-murder

 

ചൊവ്വാഴ്ച രാവിലെ ജസീലയെ പോലീസെത്തി കൂടുതല്‍ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാകാതെ അവര്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. താന്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് ഏറ്റുപറഞ്ഞു.ഷമീന വസ്ത്രം അലക്കുമ്പോള്‍ മീന്‍ മുറിക്കുകയായിരുന്ന ജസീല കുഞ്ഞിനെ എടുത്ത് കിണറ്റില്‍ എറിയുകയും ഒന്നും അറിയാത്ത ഭാവത്തില്‍ ജോലി തുടരുകയുമായിരുന്നു.
അതിനിടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ കുഞ്ഞിന്റെ മൃതദേഹം കബറടക്കി.