ലണ്ടനിൽ സിഗരറ്റ് പേപ്പര്‍ നൽകാത്തതിനെത്തുടർന്ന് ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ പതിനാറുകാരന് കോടതി തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ കടയുടമയെ കൊലപ്പെടുത്തിയ പതിനാറുകാരൻ പ്രതിയെ ടൈം ബോംബ് എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതി നാല് വര്‍ഷത്തേയ്ക്ക് ശിക്ഷ വിധിച്ചത്.

വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പട്ടേലാണ് (49) കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 16-കാരനായ ലണ്ടന്‍ സ്വദേശിയും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് പുകയില വില്‍ക്കുന്നത് നിയമ വിരുദ്ധമായതു കൊണ്ട് വിജയകുമാര്‍ സിഗരറ്റ് പേപ്പര്‍ കൊടുത്തില്ല. ഇതില്‍ കുപിതനായ പ്രതി വിജയകുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

യാതൊരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ഇയാള്‍ വിജയകുമാറിന് നേരെ വെടിയുതിര്‍ത്തത്.വെടിയുതിര്‍ത്ത ശേഷം ഇയാളും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്ന് ദ്യക്‌സാക്ഷി മൊഴി നല്‍കിയിരുന്നു.തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു.