ലണ്ടന്‍: സ്പ്രിംഗിലാണ് വീടുകള്‍ വാങ്ങാന്‍ ഏറ്റവും യോജിച്ച സമയമെന്ന് പറയാറുണ്ട്. എന്നാല്‍ വാസ്തവം അതല്ലെന്നാണ് ചരിത്രം പറയുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന വസ്തു കൈമാറ്റത്തിന്റെ വിവരങ്ങള്‍ അനുസരിച്ച് സമ്മര്‍ ആണ് വീട് വാങ്ങാന്‍ യോജിച്ച സമയമെന്ന് വ്യക്തമാക്കപ്പെടുന്നു. എന്നാല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ സ്പ്രിഗ് ആണ് യോജിച്ച സമയമെന്ന് നിങ്ങളോട് പറയുമെന്ന് മിറര്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ എട്ടിലും സമ്മറിലാണ് ഇംഗ്ലണ്ടിലും വെയില്‍സിലും ഏറ്റവും കൂടുതല്‍ വില്‍പനകള്‍ നടന്നത്. രണ്ട് വര്‍ഷങ്ങളില്‍ മാത്രമാണ് ്‌സ്പ്രിംഗിലെ വില്‍പനകള്‍ പൊടിപൊടിച്ചത്. കഴിഞ്ഞ വര്‍ഷം സ്പ്രിംഗിലായിരുന്നു കച്ചവടങ്ങള്‍ ഏറെ നടന്നത്. 2016 മാര്‍ച്ചിനും മെയ് മാസത്തിനും ഇടയില്‍ 2,38,211 റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി വിറ്റു. ജൂണ്‍ -ഓഗസ്റ്റ് കാലയളവില്‍ 2,27,382 കച്ചവടങ്ങളാണ് നടന്നത്. എന്നാല്‍ 2015 സമ്മറില്‍ 2,57,515 വില്‍പനകള്‍ നടന്നു. സ്പ്രിംഗില്‍ 2,01,654 വില്‍പനകള്‍ മാത്രമാണ് നടന്നത്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ ട്രെന്‍ഡാണ് കാണാന്‍ കഴിയുന്നതെന്നും സര്‍വേ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഓട്ടം സമ്മറിനെ കവച്ചുവെയ്ക്കുന്നതും കാണാനാകും. എന്നാല്‍ വിലയേക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് വീടുകള്‍ വാങ്ങാന്‍ ഏറ്റവും നല്ല സമയം വിന്റര്‍ ആണെന്നും പഠനം വ്യക്തമാക്കുന്നു.