മനുഷ്യസുബോധത്തെക്കുറിച്ചും ആത്മാക്കളെക്കുറിച്ചുമെല്ലാം കൂടുതല്‍ കണ്ടെത്തല്‍ നടത്താന്‍ കഴിയുന്ന പരീക്ഷണവുമായി ചൈനീസ് ഗവേഷകര്‍. ഇതിനായി ലോകത്ത് ഇതു വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്‌കാനറാണ് ചൈന നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ചൈനീസ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അനുമതി ലഭിച്ചതായാണ് വിവരം. ചൈനയിലെ പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സാഹോ സോങ്സിയാനാണ് പദ്ധതിയുടെ മേല്‍നോട്ടചുമതല.

നൂറു കോടി യുവാന്‍ ചിലവു വരുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഗുവാങ്ടോങ് പ്രവിശ്യയിലെ ഷെന്‍ചെനിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടക്കുന്നത്.

മനുഷ്യന്റെ തലച്ചോറിലെ ഓരോ ന്യൂറോണിന്റെയും ചലനങ്ങളും പ്രവര്‍ത്തികളും രേഖപ്പെടുത്താന്‍ മാത്രം ശേഷിയുള്ളതായിരിക്കും ഈ സ്‌കാനര്‍. ഈ അദ്ഭുത ഉപകരണം പുതിയ പല അറിവുകളും മനുഷ്യര്‍ക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മനുഷ്യന്റെ സുബോധത്തെക്കുറിച്ചും പാര്‍ക്കിന്‍സന്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയെക്കുറിച്ചും കൂടുതല്‍ വെളിച്ചം വീശാന്‍ ഈ പദ്ധതിക്കാകും. മനുഷ്യന്‍ ഇന്നേവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത തലച്ചോറിലെ പ്രവര്‍ത്തികളെക്കുറിച്ച് നിരവധി അറിവുകള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും കരുതുന്നു.

ആത്മാവും മനുഷ്യന്റെ സുബോധവുമെല്ലാം കാലങ്ങളായി തര്‍ക്കവിഷയങ്ങളാണ്. വിവിധ മതവിശ്വാസങ്ങള്‍ക്ക് ആത്മാവിനെചൊല്ലി വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ചിന്തകര്‍ തുടങ്ങി സാധാരണക്കാരുടെ വരെ ചര്‍ച്ചകളിലും ആത്മാവ് ഇടംപിടിക്കാറുണ്ട്. അപ്പോഴും ഇതു സംബന്ധിച്ച് ആത്മാവിനെക്കുറിച്ച് ശാസ്ത്ര സമൂഹത്തിന് കൃത്യമായ തെളിവുകള്‍ ഇപ്പോഴും ലഭിച്ചിട്ടില്ല.

സാധാരണ എംആര്‍ഐ സ്‌കാനറുകള്‍ക്ക് 1.5 മുതല്‍ 3 ടെസ്ല വരെയാണ് ശേഷി. വിദ്യുത് ചാലിക ബലത്തിന്റെ അളവാണ് ടെസ്ലയില്‍ രേഖപ്പെടുത്തുന്നത്. സെര്‍ബിയന്‍ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ നികോള ടെസ്ലയുടെ ബഹുമാനാര്‍ഥമാണ് ഈ പേര് ലഭിച്ചത്. യുഎസിലും യൂറോപിലുമുള്ള ചില സ്‌കാനറുകള്‍ക്ക് 11 ടെസ്ല വരെ ശേഷിയുണ്ട്. ചൈന നിര്‍മിക്കാനിരിക്കുന്ന ഉപകരണത്തിന് 14 ടെസ്ലയാണ് ശേഷി. ഇതുപയോഗിച്ച് തലച്ചോറിലെ ചെറു ചലനങ്ങള്‍ പോലും ഒപ്പിയെടുക്കാനാകും.