ന്യൂസ് ഡെസ്ക് , മലയാളം യുകെ

കമ്പനികൾ ഏതെങ്കിലും സാഹചര്യത്തിൽ ഉപഭോക്ത സംരക്ഷണ നിയമം ലംഘിക്കുകയോ അമിതവില ഈടാക്കുകയോ പ്രോഡക്റ്റുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്താൽ സിഎംഎ കർശനമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിഎംഎ ചെയർമാൻ ലോർസ് ടൈറി പറഞ്ഞു. ജനങ്ങളുടെ മേൽ അധികഭാരം ചുമത്താൻ ശ്രമിക്കരുത് എന്ന് അദ്ദേഹം റീട്ടെയിൽ വ്യാപാരികളോട് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ തങ്ങളുടെ സാധനങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കാൻ ശ്രമിക്കുമ്പോൾ അമിത വില ഈടാക്കാതിരിക്കാൻ പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റീട്ടെയിൽ വിപണന മേഖലയിൽ മലയാളികളുടെ ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതിന്റെ വിവരങ്ങൾ മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതോടൊപ്പം പല ആവശ്യസാധനങ്ങളും കൂടുതൽ സംഭരിച്ച് മറ്റുള്ളവർക്ക് അമിതവില ഈടാക്കി ശ്രമിച്ചു വിൽക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നുണ്ട്. ബ്രാഡ്ഫോർഡ് മൂറിലെ കൗൺസിലറായ കോൾ മുഹമ്മദ് ഷാഫിക്ക് ഈ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.10 പൗണ്ട് വിലവരുന്ന ചിക്കൻ 60 പൗണ്ടിന് വിൽപന നടത്തിയതായി പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധിഘട്ടത്തിൽ സമാന രീതിയിലുള്ള ചൂഷണങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് മലയാളംയുകെ ന്യൂസ് ഡസ്ക് വായനക്കാരെ ഓർമിപ്പിക്കുന്നു. ഏതെങ്കിലും രീതിയിൽ വിലവർദ്ധനവിന്റെ തിക്താനുഭവങ്ങൾ ഉണ്ടെങ്കിൽ ഈ വാർത്തയുടെ കമന്റ് കോളത്തിൽ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. വിലവർധനവിനും ചൂഷണത്തിനുമെതിരെ നമുക്ക് ഒന്നിച്ച് പോരാടാം.