കാൺപൂർ: ഒരു സിനിമാ കഥപോലെ ഉദ്യോഗം ജനിപ്പിക്കുന്നതാണ് വികാസ് ദുബെയുടെ ജീവിതം. സ്വന്തമായി അംഗരക്ഷകരുടെ സംഘവും കൊടിയുടെ വ്യത്യാസമില്ലാതെ രാഷ്ട്രീയ സ്വാധീനങ്ങളും ദുബെയെ കൊടുംകുറ്റവാളിയാക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഉത്തർ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്.

ദുബെയെ പിടികൂടാനായി പുറപ്പെട്ട പോലീസ് സംഘത്തിലെ എട്ട് പേരെ വെടിവച്ചു കൊന്നതോടെയാണ് അമ്പതുകാരനായ ദുബെ വാർത്തകളിൽ നിറയുന്നത്. വികാസ് ദുബെയുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ഭരണകക്ഷിയായ ബി.ജെ.പിയിലെ മന്ത്രിയ്ക്കൊപ്പം വേദി പങ്കിടുന്ന ചിത്രവും ഭാര്യ റിച്ച ദുബെ സില പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വോട്ട് അഭ്യാർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററും ഇതിൽ ഉൾപ്പെടും. നിലവിൽ പ്രതിപക്ഷത്തുള്ള രണ്ട് നേതാക്കളുടെ ഫോട്ടോയും ഈ പോസ്റ്ററിൽ കാണാം.

ദുബെയുടെ അമ്മ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ദുബെ ഇപ്പോൾ ബി.ജെ.പിയ്ക്ക് ഒപ്പമല്ല സമാജ്വാദി പാർട്ടിയ്ക്കൊപ്പമാണെന്നായിരുന്നു അമ്മ സർള ദേവിയുടെ വെളിപ്പെടുത്തൽ. എന്നാൽ സമാജ്വാദി പാർട്ടി വക്താവ് ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി

2000-ത്തിൽ സില പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദുബെ വിജയിച്ചു. കൊലക്കേസിൽ അറസ്ററ് ചെയ്യപ്പെട്ട ദുബെ ജയിലിൽ കിടന്നാണ് മത്സരിച്ചത്.

2001-ൽ ശിവ്ലി പോലീസ് സ്റ്റേഷനിൽ വെച്ച് ബി.ജെ.പി. നേതാവായ സന്തോഷ് ശുക്ലയെ വെടിവച്ചു കൊന്ന കേസിലെ പ്രധാന പ്രതിയാണ് ദുബെ. അറുപതോളം കേസുകളാണ് ദുബെയുടെ പേരിലുള്ളത്. നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ദുബെയ്ക്ക് ജാമ്യം ലഭിച്ചു. ജയിലിൽ വെച്ചു പോലും ദുബെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ.

പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുപോലും ദുബെയ്ക്ക് അകമഴിഞ്ഞ് സഹായം ലഭിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ തന്നെ വിവരങ്ങൾ ചോർത്തി നൽകിയതിനെ തുടർന്നാണ് ദുബെ പോലീസിന്റെ നീക്കം കൃത്യമായി അറിഞ്ഞതും രണ്ട് പോലീസുകാർ കൊല്ലപ്പെട്ടതും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു.

കാൺപൂർ വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട ദുബെയെ ആറ് ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടെയുള്ള ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞെത്തിയ ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

അറസ്റ്റിന് ശേഷം വികാസ് ദുബെയുമായി സഞ്ചരിച്ചു കാർ അപകടത്തിൽ പെടുകയും ഈ സമയം പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ദുബെയെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ദുബെ കൊല്ലപ്പെട്ടെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല