കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് തീരുമാനം. പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് സ്ഥാനം രാജിവയ്ക്കാന്‍ ജോസ് കെ. മാണി വിഭാഗം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു ധാരണയില്ലെന്നാണ് ​ജോസ് വിഭാഗത്തി​ന്റെ വാദം.

പുറത്താക്കല്‍ തീരുമാനം നീതികരിക്കാനാകില്ലെന്ന് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. തീരുമാനം സങ്കടകരമാണെന്നും ജോസ് വിഭാഗം വഴിയാധാരമാകില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. കെ.എം മാണി നേതൃത്വം നല്‍കിയ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

കെ.എം മാണിയെ മുന്നില്‍ നിന്ന് കുത്താന്‍ കഴിയാത്തവര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് റോഷി അഗസ്റ്റിന്‍ കുറ്റപ്പെടുത്തി. ജോസ് വിഭാഗത്തെ ആവശ്യമുള്ളവരും ഉണ്ട്. കെ.എം മാണിയുടെ പാര്‍ട്ടിയെ ഇല്ലാതാക്കാനാകില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസ് കെ. മാണി തന്നെ അല്‍പ്പസമയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും.

അതേസമയം യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. യു.ഡി.എഫിന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നതായും ജോസഫ് പറഞ്ഞു.