സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ഇംഗ്ലണ്ടിലെ കടകളിൽ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ഒരുങ്ങുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഈ മാറ്റത്തെ അനുകൂലിക്കുന്നുണ്ട്. മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ശക്തവും വ്യക്തവുമായ മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന് ലേബർ എംപി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു. സ് കോട് ലൻഡിലെ കടകളിൽ ഇന്നലെ മുതൽ മാസ്ക് നിർബന്ധമാക്കി. നിലവിൽ ഇംഗ്ലണ്ടിലെ ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശിക്കുന്നു. പൊതുഗതാഗത്തിൽ സഞ്ചരിക്കുമ്പോഴും ആശുപത്രികൾ സന്ദർശിക്കുമ്പോഴും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. “കടകളിൽ വ്യാപനം നടക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ അവിടെയും മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിലെ ചിലയിടങ്ങളിൽ വൈറസ് വ്യാപനം ഉയരുന്നത് ശീതകാല ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. തണുപ്പ് കാലത്ത് വൈറസ് വ്യാപനം ഉയരുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്. 4° സെൽഷ്യസ് (39 എഫ്) താപനിലയിൽ വൈറസ് വളരുന്നു എന്നതിന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കളുടെ പക്കൽ ഇപ്പോൾ ശക്തമായ തെളിവുകളുണ്ട്. ശൈത്യകാലത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തയ്യാറായി ഇരിക്കണമെന്നും അവർ അറിയിച്ചു. കഴിഞ്ഞയാഴ്ച ലെസ്റ്ററിൽ ഏർപ്പെടുത്തിയതുപോലുള്ള പ്രാദേശിക ലോക്ക്ഡൗൺ വരും ദിനങ്ങളിൽ രാജ്യത്തിന്റെ പലയിടങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. ആകെയുള്ള കേസുകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ ചില ദേശീയ നടപടികൾ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന് സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.

സർക്കാരിന്റെ രോഗപരിശോധന ശരത്കാലത്തോടെ ‘തികച്ചും കുറ്റമറ്റ രീതിയിൽ’ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മറ്റൊരു ലോക്ക്ഡൗൺ വിനാശകരമായ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് രാജ്യത്തെ നയിക്കും. എല്ലാ കുട്ടികളും സ്കൂളിലേക്ക് മടങ്ങാനുള്ള ബോറിസ് ജോൺസന്റെ പദ്ധതികളെ ഇത് തടസ്സപ്പെടുത്തിയേക്കും. എന്നിരുന്നാലും സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) ലെ വിദഗ്ധർ സ്കൂളുകൾ വീണ്ടും തുറക്കുന്നത് മുൻ‌ഗണന വിഷയമാണെന്ന് ഊന്നിപ്പറഞ്ഞു. ഇംഗ്ലണ്ടിന്റെ ആർ റേറ്റ് 0.8 നും 1 നും ഇടയിലാണ്. കഴിഞ്ഞ ആഴ്ച 0.8 നും 0.9 നും ഇടയിലായിരുന്നു. ഇംഗ്ലണ്ടിലെ 14,000 ത്തോളം ആളുകൾക്ക് നിലവിൽ രോഗം ഉണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ വ്യക്തമാക്കുന്നു.