രാജ്യമൊന്നാകെ ഒഡീഷയ്ക്ക് ഒപ്പം അണിനിരക്കുകയാണ്. ഫോനി ചുഴലിക്കാറ്റ് വൻനാശം വിതച്ച് കടന്നുപോയെങ്കിലും ആളപായം കുറയ്ക്കാനായത് ഒഡീഷ ഗവൺമെന്റ് എടുത്ത നടപടികൾക്കുള്ള എടുത്ത് പറയാവുന്ന ഉദാഹരണമായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഇക്കാര്യം ലോകത്തോട് പങ്കുവച്ചിരിക്കുകയാണ്. സംഭവിക്കാനിരുന്ന വലിയ ദുരന്തമാണ് അധികൃതരുടെ കൃത്യമായ മുന്നൊരുക്കത്തിലൂടെ ഒഴിവാക്കിയത്. ഒരു ദശലക്ഷം ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വലിയൊരു ദുരന്തം ഒഡീഷ നേരിട്ടത്തിനെ കുറിച്ച് വിശദമായ റിപ്പോർട്ടാണ് ഇംഗ്ലീഷ് മാധ്യമം ന്യൂയോര്‍ക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒഡിഷ പോലൊരു സംസ്ഥാനത്ത് ഇത്തരത്തിൽ മികച്ച മുന്നൊരുക്കങ്ങളിലൂടെ നടത്തിയ തയാറെടുത്ത് ലോകത്തിന് തന്നെ മാതൃകയാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വിമാന-ട്രെയിൻ സര്‍വീസുകൾ നിർത്തിവെച്ചു, ഫോണുകളിലൂടെ ജനങ്ങൾക്ക് 26 ലക്ഷം ടെക്സ്റ്റ് സന്ദേശങ്ങൾ നൽകി, എന്തിനും തയാറായി 43,000 വളണ്ടിയര്‍മാർ, 1,000 അടിയന്തര രക്ഷപ്രവര്‍ത്തകർ, ടെലിവിഷനുകള്‍ നിരന്തരം പരസ്യം നല്‍കി, ജനം കൂടുന്നിടത്തെല്ലാം കാറ്റിനെ കുറിച്ച് കൃത്യമായ വിവരം നൽകി. മൽസ്യത്തൊഴിലാളികൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി, ലൗഡ് സ്പീക്കറിലൂടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകി. ഇങ്ങനെ പോകുന്ന ഒഡീഷയുടെ തയാറെടുപ്പുകൾ. മുൻ അനുഭവങ്ങളിൽ നിന്നും കൃത്യമായ പാഠം ഉൾക്കൊണ്ട പ്രവർത്തനത്തിന്റെ ഫലമാണ് ഇൗ ചെറുത്തുനിൽപ്പെന്ന് വ്യക്തം.

വെള്ളിയാഴ്ച രാവിലെ തീരത്തേക്ക് ഫോനി ആഞ്ഞടിക്കാൻ തുടങ്ങി. മരങ്ങളും കെട്ടിടങ്ങളും ടവറുകളും നിലംപൊത്തി. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ കാറ്റ് വിതച്ച ദുരന്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ഇപ്പോൾ വൈറലാണ്. എന്നാൽ മരണനിരക്ക് കുറയ്ക്കാനായത് സർക്കാരിന്റെ മികവിന്റെ ഉദാഹരണമായി വിദഗ്ധർ എടുത്തുകാട്ടുന്നു. 1999ൽ ഇവിടെ വീഴിയടിച്ച ചുഴലിക്കാറ്റിൽ ആയിരിക്കണക്കിനുപേരാണ് മരണപ്പെട്ടത്. ആ ദുരന്തത്തിൽ നിന്നും അധികൃതർ എടുത്ത മുന്നൊരുക്കങ്ങളാണ് 20 വർഷങ്ങൾക്കിപ്പുറം ഫോനിയെ ചെറുത്ത് തോൽപ്പിക്കാൻ കഴിഞ്ഞത്.