നിറത്തെച്ചൊല്ലി അധിക്ഷേപിച്ചതിൻറെ പേരിൽ കുടുംബ‌വിരുന്നിന് വിളമ്പിയ ഭക്ഷണത്തിൽ വിഷം ചേർത്ത് അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടമ്മ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. ജ്യോതി സുരേഷ് സർവാസെ (23) യെയാണ് റായ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 18ന് ‌നടന്ന സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: രണ്ട് വർഷം മുൻപായിരുന്നു ജ്യോതിയും സുരേഷ് സർവാസെയും തമ്മിൽ വിവാഹം. കറുത്ത നിറത്തിന്റെ പേരിലും പാചകം ചെയ്യാനറിയാത്തതിന്റെ പേരിലും കുടുംബാംഗങ്ങൾ ജ്യോതിയെ നിരന്തരം അധിക്ഷേപിക്കുമായിരുന്നു. ഇതിന്റെ പേരിൽ വിവാഹജീവിതത്തിലും പ്രശ്നങ്ങളുണ്ടായി. ഇതോടെ മുഴുവൻ കുടുംബത്തോടും ജ്യോതിക്ക് പകയായി. പ്രതികാരമെന്നോണം ജൂൺ 18ന് ബന്ധുക്കളെല്ലാം പങ്കെടുത്ത കുടുംബചടങ്ങിനിടെ ഭക്ഷണത്തിൽ വിഷം കലർത്താൻ ജ്യോതി തീരുമാനിച്ചു. പാമ്പിനെ കൊല്ലാൻ വാങ്ങിയ വിഷമാണ് ജ്യോതി ഭക്ഷണത്തിൽ കലർത്തിയത്. നാല് കുട്ടികളുൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ഉച്ചക്ക് 2.30ക്ക് ആരംഭിച്ച വിരുന്നിൽ നാല് മണിയോടെ മാത്രമാണ് ജ്യോതിക്ക് വിഷം കലർത്താനായത്. ഇതാണ് വൻദുരന്തം ഒഴിവാകാൻ കാരണമെന്ന് പൊലീസ് പറയുന്നു. കൊലപാതകമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിലാണ് ജ്യോതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.