വെറും 600 പൗണ്ടില്‍ നിന്ന് കോടിക്കണക്കിന് പൗണ്ട് മൂലധനമുള്ള കമ്പനിയുടെ തലപ്പത്തേക്കുള്ള യാത്ര മലയാളിയായ രൂപേഷ് തോമസിന് അത്ര എളുപ്പമുള്ളതായിരുന്നില്ല. 23-ാമത്തെ വയസില്‍ ഇംഗ്ലണ്ടിലെത്തി മണിക്കൂറിന് 4 പൗണ്ട് ശമ്പളത്തില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ജോലിക്ക് കയറിയ രൂപേഷ് 16 വര്‍ഷം പിന്നിടുമ്പോള്‍ ടുക് ടുക് ചായ് ടീ എന്ന സ്വന്തം ബ്രാന്‍ഡിനൊപ്പം ഹാര്‍വെ നിക്കോളാസ് പോലെയുള്ള ആഡംബര ബ്രാന്‍ഡുകളും വില്‍ക്കുന്ന ചെയിനിന് ഉടമയാണ്. പിതാവില്‍ നിന്ന് കടം വാങ്ങിയതും തന്റെ ബൈക്ക് വിറ്റ് നേടിയ 300 പൗണ്ടിന് തുല്യമായ തുകയുമായാണ് രൂപേഷ് സ്റ്റാഫോര്‍ഡില്‍ വന്നിറിങ്ങിയത്.

മിഡില്‍ ഈസ്റ്റില്‍ ട്രാവല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പിതാവില്‍ നിന്നാണ് ഇംഗ്ലണ്ട് തനിക്കുള്ളില്‍ ഒരു സ്വപ്‌നമായി മാറിയതെന്ന് രൂപേഷ് പറയുന്നു. അച്ഛന്റെ കയ്യിലുണ്ടായിരുന്ന ലണ്ടന്‍ നഗരത്തിന്റെ ചിത്രത്തില്‍ താന്‍ നോക്കിയിരിക്കുമായിരുന്നു. അവിടെയൊരു മികച്ച ജീവിതം താന്‍ സ്വപ്‌നം കാണുന്നുണ്ടായിരുന്നു. ഇപ്പോള്‍ സൗത്ത് ലണ്ടനിലെ വിംബിള്‍ഡനില്‍ ഭാര്യ അലക്‌സാന്‍ഡ്രക്കും ഏഴു വയസുള്ള മകന്‍ കിയാനുമൊത്ത് ജീവിക്കുകയാണ് രൂപേഷ്. പിതാവില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാനാണ് മണിക്കൂറിന് 4 പൗണ്ട് ശമ്പളത്തില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ രൂപേഷ് ജോലിക്ക് കയറിയത്.

അവിടുത്തെ കഷ്ടപ്പാട് മൂലം പിന്നീട് ഒരു കെയററായും ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനായും മാറി. അവിടെ നിന്നാണ് നിരാസങ്ങളെയും ചിരിച്ചുകൊണ്ട് സ്വീകരിക്കാന്‍ പഠിച്ചത്. തന്റെ ഈ രീതി പിന്നീട് കമ്പനിയില്‍ ടീം ലീഡറായി മാറാന്‍ സഹായിച്ചു. അതിനിടയിലാണ് അലക്‌സാന്‍ഡ്രയുമായി പരിചയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിവാഹച്ചടങ്ങുകള്‍ ഫ്രാന്‍സിലും കേരളത്തിലും നടത്തിയിരുന്നു. ഇന്ത്യയില്‍ വെച്ചാണ് ചായ അലക്‌സാന്‍ഡ്രയ്ക്ക് ഇഷ്ടമാകുന്നത്. കേരളത്തില്‍ വെച്ച് 10 കപ്പ് ചായയെങ്കിലും അലക്‌സാന്‍ഡ്ര കുടിക്കുമായിരുന്നു. ഇത് യുകെയില്‍ അവതരിപ്പിച്ചാലോ എന്നായി പിന്നീട് ആലോചന. 2015ല്‍ 150,000 പൗണ്ട് നിക്ഷേപിച്ച് ടുക് ടുക് ചായ ടീ തുടങ്ങി. 2017ല്‍ ഹാര്‍വെ ആന്‍ഡ് നിക്കോള്‍സ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകാന്‍ തുടഭങ്ങിയപ്പോള്‍ രൂപേഷ് സെയിന്‍സ്ബറീസുമായി ധാരണയിലെത്തുകയും സംരംഭം വന്‍ വിജയമായി മാറുകയുമായിരുന്നു.