കൃഷ്ണപ്രസാദ്‌.ആർ. , മലയാളം യുകെ ന്യൂസ് ടീം

ആംഗലേയ ഭാഷ ഒരു വിശ്വഭാഷ എന്ന നിലയിൽ ലോകം മുഴുവൻ വ്യാപിക്കാനുണ്ടായ പ്രധാനകാരണം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വളർച്ചയാണ്, എന്നാൽ അതിനൊരു ജനപ്രിയ മാനം കൈവന്നത് വില്യം ഷെയ്ക്ക്സ്പിയറിന്റെയും ചാൾസ് ഡിക്കെൻസിന്റെയും കൃതികളിലൂടെയാണ്.

ഡിക്കൻസ് തന്റെ കൃതികളിലൂടെ അക്കാലത്തെ ഇംഗ്ലണ്ടിന്റെ അവസ്ഥ ,ജീവിതസാഹചര്യം, സാമൂഹികനില തുടങ്ങിയവ ലോകത്തിനുമുന്നിൽ വരച്ചുകാട്ടി. ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർഫീൽഡ്, തുടങ്ങിയ കൃതികൾ ലോകമെമ്പാടുമുള്ള വായനപ്രേമികളുടെ ഇഷ്ടപുസ്തകങ്ങളായി ഇന്നും നിലനിൽക്കുന്നു.

മലയാളികളുടെ ഇടയിലും ഡിക്കൻസിനുള്ള സ്വീകാര്യത ഒട്ടും തന്നെ ചെറുതല്ല . പാഠപുസ്തങ്ങളിലൂടെയും ,പുസ്തകരൂപത്തിലും മലയാളികളും ഡിക്കൻസിന്റെ ലോകത്തെ അംഗങ്ങൾ തന്നെയാണ്. ഒലിവർ എന്ന ബാലന്റെകൂടെ അവന്റെ കഷ്ടപ്പാടുകൾ അറിഞ്ഞും അനുഭവിച്ചും അവനോടൊപ്പം തന്നെ വളർണവരാണ് മലയാള വായനസമൂഹവും. അങ്ങനെയുള്ള ഒലിവർ ട്വിസ്റ്റിനുപിന്നിലെ ഒരു കണ്ടെത്തെലുമായി എത്തിയിരിക്കുകയാണ് ലണ്ടൻ യൂണിവേഴ്സിറ്റി പി.എച്ച്. ഡി വിദ്യാർത്ഥി ഇവ ചാർലേറ്റ മേബിയസ് എന്ന സ്വീഡിഷ്‌ യുവതി.

ഒലിവർ ട്വിസ്റ്റിലെ പ്രധാനപ്പെട്ട പലഭാഗങ്ങളും റോബർട്ട് മൂഡി എന്ന സ്കോട്ടിഷ് പത്രപ്രവർത്തകന്റെ ലേഖനങ്ങളുമായി വളരെയേറെ ബന്ധമുണ്ട് എന്നാതാണ് മേബിയസ്സിന്റെ കണ്ടുപിടുത്തം. ഫാഗിൻ എന്ന കഥാപാത്രവും അയാളുടെ ലോകവും മൂഡിയുടെ ലേഖനങ്ങളുമായി വളരെയേറെ സാമ്യം പുലർത്തുന്നതാണ്. മൂഡിയുടെ ‘ലണ്ടൻ ആൻഡ് ലണ്ടനേർസ്’ എന്ന കൃതി ഡിക്കൻസിന്റെ മരണസമയം അദ്ദേഹത്തിന്റെ ബുക്ക്‌ ഷെൽഫിൽ കണ്ടെത്തിയത് മേബിയസ്സിന്റെ വാദത്തിനെ ബലപ്പെടുത്തുന്നുണ്ട്.