സിംഗപ്പൂരില്‍ വെച്ച് നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവരുടെ കൂടിക്കാഴ്ചയും സമാധാനക്കരാര്‍ രൂപീകരണവും ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് കിം സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ട്രംപ് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇന്നലെ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉരുത്തിരിഞ്ഞതായാണ് ട്രംപ് പറഞ്ഞത്. കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. ഭൂതകാലം പിന്നില്‍ ഉപേക്ഷിക്കാനും അമേരിക്കയുമായി പുതിയ ബന്ധത്തിന്റെ അദ്ധ്യായം തുറക്കാമെന്നുമാണ് കിം പറഞ്ഞത്.

ഇതിലൂടെ ലോകം വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും കിം വ്യക്തമാക്കി. കാപ്പെല്ല ഹോട്ടലില്‍ വെച്ച് ഇവര്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും ട്രംപ് പ്രദര്‍ശിപ്പിച്ച കോപ്പിയില്‍ നിന്ന് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭിച്ചു കൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തേക്കുറിച്ച് കരാറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നാലര മണിക്കൂറിലേറെ നീണ്ടു.

ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരായിരുന്നു കൊറിയന്‍ സംഘത്തിലുണ്ടായിരുന്നത്.