ഒരു എഴുത്തുകാരനെ ആഴത്തിൽ സ്വാധിനിക്കുന്ന ഒന്നാണ് ആ വ്യക്തി ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥിതി. നമ്മുടെ പൂർവ്വപിതാക്കന്മാരടക്കം പലവിധ ചൂഷണങ്ങൾക്ക് അടിമപെടുക മാത്രമല്ല നന്മയും തിന്മയും തമ്മിലുള്ള പോരാട്ടങ്ങൾ അന്നും ഇന്നും നടക്കുന്നു. കഴിഞ്ഞ പ്രളയകാലം നാടകകൃത്ത്തിനെ സ്വാധിനിച്ചതുകൊണ്ടാകണം സങ്കീർണ്ണമായ ഒരു വിഷയം വസ്തുനിഷ്ഠമായ വിധത്തിൽ നാടകരൂപത്തിലാക്കിയത്. ഒരു സംഭവത്തെ നാടകിയമാക്കുന്നത് അതിനുള്ളിലെ സംഘർഷങ്ങളും സംഘട്ടനങ്ങളുമാണ്. നല്ല നാടകങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന ഓരോ വാക്കും അത് വെറും വാക്കുകളല്ല അതിലുപരി ജീവന്റെ തുടിപ്പുകളാണ്.

മനുഷ്യന്റെ സ്വഭാവം കുറച്ചൊക്കെ സഹജീവികൾക്കറിയാം എന്നാൽ പ്രകൃതിയുടെ സ്വഭാവം ആർക്കുമറിയില്ല. കാണാത്ത ഈശ്വരനെ നമുക്ക് കാണിച്ചുതരുന്നവർക്കുപോലും പ്രകൃതിയെപ്പറ്റി അന്തിമമായ ഒരു വ്യാഖ്യാനവും നല്കാൻ സാധിക്കുന്നില്ല. കാരണം കാലം അല്ലെങ്കിൽ പ്രകൃതി എപ്പോഴാണ് ഒരു നിമിഷ൦ അല്ലെങ്കിൽ ദിവസങ്ങൾ മനുഷ്യനെ പിടിച്ചുകെട്ടി വിചാരണ ചെയ്യുന്നതെന്ന് ആർക്കുമറിയില്ല. കൊറോണ കോവിഡ് മാരക രോഗം അതിനൊരുദാഹരണമാണ്. ഉത്തമങ്ങളായ സാഹിത്യസൃഷ്ഠികളൂം ഇതുപോലോയാണ് രൂപമെടുക്കുന്നത്. എപ്പോഴാണ് സമൂഹത്തിൽ ആഞ്ഞടിക്കുന്നതെന്ന് ആർക്കുമറിയില്ല. ഒരു സാഹിത്യകാരന്റെ ജീവിതാനുഭവങ്ങളാണ് പലപ്പോഴും കഥാപാത്രങ്ങളായി കടന്നുവരുന്നത്. മനുഷ്യ ജീവിതത്തിന്റ മൂല്യങ്ങൾ എപ്പോഴും നല്ല കൃതികളിൽ കാണും അത് അർത്ഥവത്തായി കാണുമ്പോഴാണ് അതിലെ സൗന്ദര്യം നമ്മൾ തിരിച്ചറിയുന്നത്. അവിടെ പ്രണയം, സ്‌നേഹം മാത്രമല്ല വെറുപ്പും പ്രകടമാണ്.

സാഹിത്യ ചരിത്രത്തിൽ മതത്തോടുള്ള ടോൾസ്റ്റോയിയുടെ വെറുപ്പ്, കാർഷിക രംഗത്ത് തകഴിയുടെ “രണ്ടിടങ്ങഴി”, ചെറുകാടിന്റ “ഭൂപ്രഭൂ”, തോപ്പിൽ ഭാസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” ഇതെല്ലം ജന്മിത്വത്തിനെതിരെയുള്ള കൃതികളായിരിന്നു. ഈ രംഗത്ത് ഇടശ്ശേരി, ആശാൻ, ഉള്ളൂർ, തിരുനല്ലൂർ കരുണാകരൻ, വയലാർ, പൊൻകുന്നം വർക്കി,വൈലോപ്പള്ളി, കെ.ദാമോദരൻ, കേസരി ബാലകൃഷ്ണപിള്ള, എം.പി.പോൾ, കാക്കനാടൻ ഇങ്ങനെ ധാരാളം എഴുത്തുകാർ സമൂഹത്തിലെ ജീര്ണതകൾക്കതിരെയാണ് എഴുതിയത് അല്ലാതെ ഒരു ഒരു മത-രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടിയല്ല. യാഥാർഥ്യം തിരിച്ചറിയുന്ന സാഹിത്യകാരൻ, കവി തൻെറ ഭാവനപ്രപഞ്ചത്തിലേക്ക് കടക്കുമ്പോൾ ജീവിത മൂല്യങ്ങൾ തിരിച്ചറിയുന്നു. ശൂന്യതക്ക് രൂപവും ജീവനും നൽകുന്നു. അത് വെറുപ്പിന്റ രൂപത്തിൽ പുറത്തുവരുന്നു. “കാലപ്രളയം” ആ യാഥാർഥ്യമാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

റേഡിയോ നാടകത്തിലൂടെ നാടക സാഹിത്യ രംഗത്ത് വന്ന കാരൂർ സോമന്റെ പ്രഭാത് ബുക്ക്സ് പ്രസിദ്ധികരിച്ച ഡോ.ജോർജ് ഓണക്കൂർ അവതരികയെഴുതിയ “കാലപ്രളയം” നാടകം വായിച്ചപ്പോൾ ഒര്മയിലെത്തിയത് തോപ്പിൽ ഭാസി അവതാരിക എഴുതിയ കാരൂർ സോമന്റെ ഗൾഫിൽ നിന്നുള്ള സംഗീത നാടകം “കടലിനക്കരെ എംബസ്സി സ്കൂൾ” ആണ്. അതിൽ പ്രേത്യകം ശ്രദ്ധിച്ചത് ഒരു സ്കൂൾ മാനേജ്‌മന്റ് നടത്തുന്ന ചുഷണത്തിനതിരെയുള്ള എതിർപ്പെങ്കിൽ കാലപ്രളയത്തിൽ കണ്ടത് മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന ക്രൂരതയാണ്. പ്രളയം തങ്ങളുണ്ടാക്കിയ സർവ്വ സമ്പാദ്യങ്ങളും ഒഴുക്കിക്കൊണ്ടുപോകുന്ന കാഴ്ച്ച. ഈശ്വരൻ സൃഷ്ടിച്ച മണ്ണിൽ മനുഷ്യൻ സ്ഥാപിച്ച അതിരുകൾ മാഞ്ഞുപോകുകയും സ്‌നേഹത്തോടെ ജീവിച്ച ആത്മ സുകൃത്തുക്കൾ മണ്ണിനും പെണ്ണിനും ജാതിക്കും മതത്തിനും വേണ്ടി കലഹിച്ചപ്പോൾ സ്‌നേഹം, സൗഹാർദം വെറും അലംങ്കരങ്ങളായി മാറുന്നു. വെട്ടിപിടിച്ചതും പൊരുതി നേടിയതുമൊക്കെ വെറുതെയെന്ന് തീരുമാനിക്കുന്നിടത്താണ് കാലത്തിന്റ കണക്ക് പുസ്തകം പ്രളയമായി പഠിപ്പിക്കാനെത്തുന്നത്.

നാടകത്തിലെ പ്രമുഖ കഥാപാത്രങ്ങളായ ചാണ്ടിമാപ്പിള, കേശവൻ നായരുടെ മൂന്ന് തലമുറകളാണ് നാടകത്തിൽ കഥാപാത്രങ്ങളാകുന്നത്. പ്രളയകാലം വിശപ്പടക്കാനായി ക്യുവിൽ നിന്നതും സ്കൂൾ വരാന്തയിൽ അന്തിയുറങ്ങിയതും ഒരേ ബെഞ്ചിലിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം മനുഷ്യ മനസ്സിനെ നോമ്പെറപ്പെടുത്തുന്ന കാഴ്ചകളാണ്.

അവസാന രംഗത്തെ കാഴ്ച്ച. കേശവൻ നായരും ചാണ്ടി മാപ്പിളയും കെട്ടിപ്പുണരുന്നു. എന്നിട്ടവർ പറയുന്നു.

“മനുഷ്യൻ പരസ്പരം സ്‌നേഹിക്കുന്നിടത്തു് ഭൂമി തളിർക്കും. പ്രകൃതി ചിരിക്കും…ജാതിയും മതവും വർണ്ണവും മറന്ന് മനുഷ്യൻ ഒന്നാകും” (അവരുടെ സ്‌നേഹപ്രകടനങ്ങൾ കണ്ട് കിളികൾ ചിലച്ചു. നെൽപ്പാടങ്ങൾ കാറ്റിലാടി. പ്രതീക്ഷയുടെ ഉണർത്തുപാട്ടിലേക്ക് എല്ലാവരും നിരന്നു….ഒരു നവകേരള സൃഷ്ട്രിയുടെ പ്രവർത്തികൾ ദൃശ്യമാകുമ്പോൾ കർട്ടൻ വീഴുന്നു).

നാടകത്തിൽ വൈകാരികത നിറഞ്ഞ ധാരാളം സന്ദർഭങ്ങൾ, ശക്തമായ കഥാപാത്രങ്ങൾ, മനോഹരമായ നാടക ശൈലി, അവതരണ ഭംഗിയെല്ലാം ചരിത്ര സാക്ഷ്യങ്ങളായി നിലകൊള്ളുന്നു. മനുഷ്യ ജീവിതത്തെ അപകടത്തിലാക്കുന്ന ജാതി ചിന്തകൾ, അത്യാർത്തി പ്രളയം കടപുഴക്കിയെറിയുക മാത്രമല്ല ആ സംഭവബഹുലമായ വിഷയത്തെ നാടകരൂപത്തിലാക്കി അവതരിപ്പിക്കുന്ന സർഗ്ഗകൗശല്യം അസാധാരണമാണ്. നാടക ശാഖക്ക് “കാലപ്രളയം” ഒരു പുതിയമുഖമാണ് നൽകിയിരിക്കുന്നത്.

ചുനക്കര ജനാർദ്ധനൻ നായർ