ആറന്മുള: പ്രതിശ്രുത വധുവിനെ കെട്ടിയിട്ടു 80 പവനിലേറെ സ്വര്‍ണം കവര്‍ന്നതായി പരാതി. സംഭവം പെണ്‍കുട്ടിയുടെ നാടകമെന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് കണ്ടെത്തി. നീര്‍വിളാകം പുളിക്കിലേത്ത് നാരായണന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടന്നെന്ന വാര്‍ത്തയാണ് പെണ്‍കുട്ടി തന്നെ ഉണ്ടാക്കിയ നാടകമെന്നു പൊലീസ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് കുട്ടിയുടെ വിവാഹം. വിവാഹത്തിനുള്ള സാധനങ്ങള്‍ വാങ്ങാനും മറ്റുമായി നാരായണന്‍ നായരും ഭാര്യയും ഇന്നലെ രാവിലെ 10ന് ചെങ്ങന്നൂരില്‍ പോയിരുന്നു. ഈ സമയം തന്നെ കെട്ടിയിട്ട് നാല്‍വര്‍ സംഘം സ്വര്‍ണം കവര്‍ന്നെന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോടു പറഞ്ഞത്.
നാരായണന്‍ നായരും ഭാര്യയും ഉച്ചയ്ക്ക് 12ന് തിരിച്ചെത്തിയപ്പോള്‍! വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. വിളിച്ചപ്പോള്‍ അകത്തു നിന്നു പ്രതികരണം ഇല്ലാഞ്ഞതിനെത്തുടര്‍ന്നു വാതില്‍ തള്ളിത്തുറന്നു.അപ്പോള്‍ മകളെ കോണിപ്പടിയുടെ തൂണിനോടു ചേര്‍ത്തു കെട്ടിയിട്ട നിലയില്‍ കണ്ടു. വായില്‍ തുണി തിരുകിയിരുന്നു.

അകത്തെ മുറികളില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായി. സോഫാ സെറ്റ് നീക്കിയിട്ടാണ് വാതില്‍ പുറത്തു നിന്നു തുറക്കാനാവാത്ത രീതിയിലാക്കിയിരുന്നതെന്ന് നാരായണന്‍ നായര്‍ പറഞ്ഞു. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.

രണ്ട് അലമാരകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ചയാണ് വീട്ടുകാര്‍ വിവാഹത്തിനായി 63 പവന്‍ സ്വര്‍ണം എടുത്തത്. ഇതിനൊപ്പം നിശ്ചയത്തിനെടുത്ത ആഭരണങ്ങളും പെണ്‍കുട്ടിയുടെ അമ്മയുടെ ആഭരണങ്ങളും കാണാതായിരുന്നു. വാതില്‍ അകത്തു നിന്ന് അടച്ചിരുന്നെന്നും മോഷ്ടാക്കള്‍ തള്ളിത്തുറന്നാണ് അകത്തു കയറിയതെന്നും ശ്രീന നല്‍കിയ മൊഴിയില്‍ പൊലീസിനു തുടക്കത്തിലേ സംശയം തോന്നി. ഡിവൈഎസ്പി കെ.സന്തോഷ് കുമാറിനായിരുന്നു അന്വേഷണച്ചുമതല.

പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്ത പൊലീസ് വൈകിട്ട് വീടിനോടു ചേര്‍ന്നുള്ള വിറകുപുരയില്‍ നിന്ന് നഷ്ടപ്പെട്ടതായി പറയുന്ന മുഴുവന്‍ സ്വര്‍ണവും അടങ്ങിയ ബാഗ് കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.