ലണ്ടന്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തന്നെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി തെരേസ മേയ് എംപിമാരെ സമീപിച്ചു. ഇന്ന് ചേരുന്ന യോഗത്തില്‍ മേയ് എംപിമാരോട് ഈ ആവശ്യം നേരിട്ട് ഉന്നയിക്കു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് തന്റെ ഭാവി തുലാസിലായതോടെയാണ് മേയ് ഈ നീക്കം നടത്തുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് വരെ നിലവിലുള്ള ക്യാബിനറ്റില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട് കുറഞ്ഞ അധികാരങ്ങളുള്ള സര്‍ക്കാര്‍ നിലനിര്‍ത്താനാണ് മേയ് ശ്രമിക്കുന്നത്.

മൈക്കിള്‍ ഗോവിനെ പരിസ്ഥിതി സെക്രട്ടറി സ്ഥാനത്ത് തിരികെ കൊണ്ടുവന്നതാണ് ഞായറാഴ്ച ക്യാബിനറ്റില്‍ വരുത്തിയ മാറ്റം. ആന്‍ഡ്രിയ ലീഡ്‌സമിനെ മാറ്റിക്കൊണ്ട് ഈ അവസാനഘട്ടത്തില്‍ വരുത്തിയ മാറ്റം ടോറി നേതൃസ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണ്‍ വരുന്നത് തടയാനാണെന്ന് വിലയിരുത്തപ്പെടുന്നു. തെരേസ മേയ്‌ക്കെതിരെ നേതൃ്ത്വ മത്സരത്തില്‍ രംഗത്തെത്തിയതോടെയാണ് മൈക്കിള്‍ ഗോവ് മന്ത്രിസഭയില്‍ നിന്ന് പുറത്തായത്.

പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് മേയ് ഉത്തരവാദിത്വമേല്‍ക്കണമെന്ന് ബാക്ക്‌ബെഞ്ചേഴ്‌സ് പറയുന്നുണ്ടെങ്കിലും ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അവര്‍ തുടരണമെന്ന അഭിപ്രായമാണ് ഉള്ളത്. എന്നാല്‍ ടോറികള്‍ക്കുള്ളില്‍ മേയ്‌ക്കെതിരെയുള്ള വികാരം പടരുന്നതായും സൂചനയുണ്ട്. മുന്‍ ചാന്‍സലറായിരുന്ന ജോര്‍ജ് ഓസ്‌ബോണ്‍ അവരെ ഇപ്പോഴും നടക്കുന്ന മരിച്ച സ്ത്രീ എന്ന് ബിബിസി അഭിമുഖത്തില്‍ വിശേഷിപ്പിച്ചത് വന്‍ തലക്കെട്ടുകളാണ് മാധ്യമങ്ങളില്‍ സൃഷ്ടിച്ചത്.