ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടി. വിഷയവുമായി ബന്ധപ്പെട്ട് തെരേസ മേയ്ക്ക് മൂന്ന് പരാജയങ്ങളാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നേരിടേണ്ടി വന്നത്. ടോറി അംഗങ്ങള്‍ ഉള്‍പ്പെടെ മേയ്‌ക്കെതിരെ തിരിയുന്ന കാഴ്ചയ്ക്കാണ് കോമണ്‍സ് സാക്ഷ്യം വഹിച്ചത്. ബ്രെക്‌സിറ്റിലെ നിയമോപദേശം പൂര്‍ണ്ണമായി പുറത്തു വിടാത്ത ഗവണ്‍മെന്റ് പാര്‍ലമെന്റിനെ അധിക്ഷേപിക്കുകയാണെന്ന പ്രമേയം എംംപിമാര്‍ പാസാക്കി. ഇതോടെ ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് അഞ്ചു ദിവസം നീളുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ വൈകി. ഈ പ്രമേയത്തിന്റെ വിജയം സര്‍ക്കാരിന് നാണക്കേടാണെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍ പറഞ്ഞു. സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷവും സഭയോടുള്ള ബഹുമാനവും നഷ്ടമായെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും സ്റ്റാമര്‍ വ്യക്തമാക്കി.

പാര്‍ലമെന്റിനെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാമെന്നും വിഷയത്തില്‍ സൂക്ഷ്മപരിശോധന ഒഴിവാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പിനെതിരെ പാര്‍ലമെന്റ് വോട്ട് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കു മുമ്പിലാണ് ഇത് ഇപ്പോളുള്ളത്. മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ധാരണയ്ക്ക് ശേഷമായിരിക്കും ഇത് പരിഗണിക്കുക. ഡൊമിനിക് ഗ്രീവ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അവതരിപ്പിച്ച ഒരു ഭേദഗതിയാണ് പ്രധാനമന്ത്രിക്കേറ്റ മൂന്നാമത്തെ തിരിച്ചടി. ഈ നീക്കത്തിന് എല്ലാ പാര്‍ട്ടികളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. ധാരണ വോട്ടിനിട്ട് പരാജയപ്പെട്ടാല്‍ പാര്‍ലമെന്റിന് നിയന്ത്രണാധികാരം ലഭിക്കുന്നതിനുള്ള ഭേദഗതിയാണ് പാസായത്.

ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് അല്ലെങ്കില്‍ മേയുടെ ധാരണയില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന എംപിമാര്‍ ഈ നീക്കത്തിന് പിന്തുണ നല്‍കി. പകരം സംവിധാനങ്ങള്‍ നിര്‍ദേശിക്കപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ പിന്തുണയുണ്ടാകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 26 ടോറി റിബലുകളും ടോറി സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും ഗ്രീവിന്റെ ഭേദഗതിക്ക് പിന്തുണ നല്‍കി.