നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് നല്‍കാനുള്ള പദ്ധതി ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും. 2023-24 വര്‍ഷത്തോടെ ഇത് നടപ്പാക്കാനാണ് തീരുമാനം. ആയിരക്കണക്കിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കാനും ക്യാന്‍സര്‍ മരണങ്ങള്‍ കുറയ്ക്കാനും മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഉത്തേജനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അധിക നികുതിയുള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. എന്‍എച്ച്എസിന്റെ 70-ാമത് ജന്മദിനം അടുത്ത മാസമാണ്. അതിനു മുമ്പായി ഈ പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഒരു ശതമാനം വര്‍ദ്ധന വരുത്തി 2002ലെ ബജറ്റില്‍ എന്‍എച്ച്എസ് ഫണ്ട് ബൂസ്റ്റ് അനുവദിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ ഒരു ധനസഹായം നല്‍കുന്നത്. ലേബര്‍ പ്രധാനമന്ത്രിയായിരുന്ന ഗോര്‍ഡന്‍ ബ്രൗണ്‍ കൊണ്ടുവന്ന ഈ നികുതി വര്‍ദ്ധനയെ സാധാരണക്കാരുടെ മേല്‍ അധികഭാരം ഏല്‍പ്പിക്കുന്ന നടപടി എന്നായിരുന്നു ടോറി വിമര്‍ശിച്ചത്. 21-ാം നൂറ്റാണ്ടിന് അനുസൃതമായ ഹെല്‍ത്ത്‌കെയര്‍ സംവിധാനങ്ങള്‍ എപ്രകാരമായിരിക്കണമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഈ ഫണ്ടിംഗിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.

ഈ ചരിത്രപരമായ ദീര്‍ഘകാല ഫണ്ടിംഗ് ബൂസ്റ്റ് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനത്തിനുള്ള ഏറ്റവും യോജിച്ച ജന്മദിന സമ്മാനമായിരിക്കുമെന്നും ഹണ്ട് പറഞ്ഞു. എന്‍എച്ച്എസ് ജീവനക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാഴ്ചവെക്കുന്ന അമാനുഷികമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും ഹണ്ട് വ്യക്തമാക്കി.