ലണ്ടന്‍: പൊള്ളലിന് ചികിത്സ നല്‍കിയ നഴ്‌സിന്റെ ഹാന്‍ഡ്ബാഗും കാറും മോഷ്ടിച്ചു മുങ്ങിയ കള്ളന് 44 ആഴ്ച തടവ്. ക്രെയിഗ് നാപ്പ് എന്ന 37കാരനാണ് കോടതി ശിക്ഷ വിധിച്ചത്. ഷെറില്‍ ലൂയിസ് തോമസ് എന്ന നഴ്‌സിന്റെ ബാഗ് അടിച്ചു മാറ്റിയ കള്ളന്‍ അതിനുള്ളിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് സര്‍ജറിക്കു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിസാന്‍ ജൂക്ക് കാര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.
എബ്ബ് വെയിലിലെ ബ്ലെയിന്‍ വൈ സിഡബ്ല്യുഎം സര്‍ജറിയിലാണ് സംഭവമുണ്ടായത്. ജനുവരി 18-ാംതിയതി ഇവിടെ ചികിത്സ തേടിയെത്തിയ നാപ്പ് ചികിത്സാ മുറിയില്‍ വെച്ചിരുന്ന ലൂയിസ് തോമസിന്റെ ബാഗ് മോഷ്ടിക്കുകയായിരുന്നു. കാലില്‍ ചൂടുവെള്ളം വീണ് പൊള്ളലേറ്റെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ചികിത്സ തേടിയെത്തിയത്. ഇയാള്‍ക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കിയതിനു ശേഷമാണ് ബാഗ് നഷ്ടപ്പെട്ട കാര്യം നഴ്‌സ് ശ്രദ്ധിക്കുന്നത്.

ബാങ്ക് കാര്‍ഡുകളും 150 പൗണ്ടും പേഴ്‌സിനുള്ളില്‍ ഉണ്ടായിരുന്നു. കാര്‍ പിന്നീട് കേടുപാടുകളോടെ കണ്ടെത്തി. പേഴ്‌സും പണവും കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാതെയാണ് ഇയാള്‍ വാഹനവുമായി കടന്നത്. എല്ലാം ചേര്‍ത്ത് 96 കുറ്റങ്ങള്‍ പോലീസ് ചുമത്തിയതില്‍ 36 എണ്ണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 44 ആഴ്ച തടവും ഒന്നര വര്‍ഷത്തേക്ക് ഡ്രൈവിംഗ് വിലക്കുമാണ് ഇയാള്‍ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ.