ഡേറ്റ ചോര്‍ച്ചയില്‍ നിന്ന് താനും മുക്തനല്ലെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അമേരിക്കന്‍ സെനറ്റ് കമ്മിറ്റിയുടെ ഹിയറിംഗിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതായത് ഫേസ്ബുക്ക് തലവനും നമ്മെപ്പോലെ തന്നെയാണ്. അദ്ദേഹത്തിന്റെ വിവരങ്ങളും മറ്റൊരു കമ്പനിക്ക് വില്‍ക്കപ്പെട്ടു കഴിഞ്ഞു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായിരുന്ന അലക്‌സാന്‍ഡര്‍ കോഗന്‍ സ്ഥാപിച്ച ജിഎസ്ആര്‍ എന്ന കമ്പനിയാണ് ഇതെന്ന് സുക്കര്‍ബര്‍ഗ് സ്ഥിരീകരിക്കാന്‍ വിസമ്മതിക്കുകയാണ്. പക്ഷേ ഡേറ്റ കച്ചവടം നടത്തുന്ന കമ്പനികളെ നിരോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ ഡേറ്റ കച്ചവടത്തില്‍ ഉള്‍പ്പെട്ടു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. ഒട്ടേറെ ഗവേഷകര്‍ ഇത്തരം ആപ്പുകളുടെ നിര്‍മാണത്തിലാണ്. കേംബ്രിഡ്ജില്‍ എന്തൊക്കെയോ അരുതാത്തത് നടക്കുന്നുവെന്ന് സംശയമുണ്ടെന്നും അത് കണ്ടെത്തിയാല്‍ യൂണിവേഴ്‌സിറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. പുതിയ റെഗുലേഷനുകള്‍ ആവശ്യമാണെന്നാണ് സെനറ്റര്‍മാരും പ്രതിനിധികളും പറയുന്നത്. ഇത് സുക്കര്‍ബര്‍ഗ് അംഗീകരിച്ചതായാണ് വിവരം.

ഫേസ്ബുക്കിന്റെ അമേരിക്കന്‍ വേരുകള്‍ ശക്തമാണെന്ന് തെളിക്കുന്നതായിരുന്നു ചോദ്യം ചെയ്യല്‍ സെഷന്‍. പറഞ്ഞു പഠിപ്പിച്ചതു മാതിരിയുള്ള ചോദ്യങ്ങളും അഴകൊഴമ്പന്‍ മറുപടികളുമായി അത് മുന്നേറി. ഓരോ സെനറ്റര്‍ക്കും നാലു മിനിറ്റാണ് സക്കര്‍ബര്‍ഗിനോടു ചോദ്യം ചോദിക്കാന്‍ അനുവദിച്ചിരുന്നത്. ഇവക്കെല്ലാം സ്വതസിദ്ധമാ വാചകക്കസര്‍ത്തിലൂടെ സുക്കര്‍ബര്‍ഗ് സെനറ്റ് മെമ്പര്‍മാരെ പറ്റിച്ചു കൊണ്ടിരുന്നു. നിങ്ങളുടെ വിജയം അമേരിക്കയുടെ കൂടി വിജയമാണെന്ന് പറഞ്ഞ കമ്മിറ്റി ചെയര്‍മാന്‍ ഗ്രെഗ് വാള്‍ഡന്‍ ഹിയറിംഗിന്റെ പൊള്ളത്തരം വ്യക്തമാക്കുകയും ചെയ്തു.