ലണ്ടന്‍: ബ്രിട്ടനിലെ സ്വകാര്യ വാടക വീടുകളില്‍ മൂന്നിലൊന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍. ഈ മാനദണ്ഡങ്ങള്‍ പ്രകാരം താമസയോഗ്യമല്ലാത്ത വീടുകളിലാണ് ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്നത്. നാഷണല്‍ ഡീസന്റ് ഹോംസ് സ്റ്റാന്‍ഡാര്‍ഡ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അവലോകനത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം വീടുകള്‍ക്ക് സുരക്ഷാ സംവിധനങ്ങളും ശരിയായ ബാത്ത്‌റൂം, കിച്ചണ്‍ സംവിധാനങ്ങളും ഹീറ്റിംഗിന് ആവശ്യമായ സൗകര്യങ്ങളുമില്ലെന്നാണ് വിശദീകരിക്കപ്പെടുന്നത്.

1.4 ദശലക്ഷം വീടുകള്‍ ഇത്തരത്തിലുള്ളവയുണ്ടെന്ന് അവലോകനത്തില്‍ കണ്ടെത്തി. വാടക വീടുകളുടെ 29 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് താമസിച്ചു വരുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. 2013ലെ കണക്കുകളെ അപേക്ഷിച്ച് 20,000 വീടുകള്‍ കൂടി സുരക്ഷിതമല്ലെന്ന് വ്യക്തമായിട്ടുണ്ട്. വീടുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് വ്യക്തമായാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ലോക്കല്‍ കൗണ്‍സിലുകള്‍ക്കും കെട്ടിട ഉടമകള്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. എന്നാല്‍ സ്വകാര്യ വീട്ടുടമസ്ഥര്‍ ഇവ പരിഹരിക്കാന്‍ വലിയ താല്‍പര്യം കാണിക്കാറില്ലെന്നാണ് വ്യക്തമാകുന്നത്.

സുരക്ഷാപ്പിഴവുകള്‍ അവഗണിക്കപ്പെടുകയോ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയോ ചെയ്യുന്നു. വാര്‍ഷിക ഇംഗ്ലീഷ് ഹൗസിംഗ് സര്‍വേയിലെ കണക്കുകള്‍ അനുസരിച്ച് സ്വകാര്യ ഉടമസ്ഥരുടെ 7,95,000 വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. അവയില്‍ 17 ശതമാനവും സുരക്ഷിതമല്ല. അപകടകരമായ ബോയിലറുകള്‍, വയറിംഗുകള്‍ പുറത്തു വന്ന നിലയിലുള്ളവ, ഓവര്‍ലോഡ് ചെയ്യപ്പെട്ട ഇലക്ട്രിക് സോക്കറ്റുകള്‍, കീടങ്ങളുടെ ശല്യം തുടങ്ങിയവയാണ് ഈ വീടുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍.