കോണ്‍വെന്റിലെ കിണറ്റില്‍ മെയ് 7ന് ദുരൂഹ സാഹചര്യത്തില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ. പി.ജോണ്‍ (21) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസും മഠാധികാരികളും ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം നല്‍കിയ വിവരം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു

കിണറ്റില്‍ വീണ ദിവ്യയെ ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചു എന്നാണ് വാര്‍ത്ത വന്നത്.

പോലീസ് പറഞ്ഞതനുസരിച്ച്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്‌ മരണപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാന്‍് ശ്രമിച്ചത് എന്നാണ് തെളിയുന്നത്. ദിവ്യയെ ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് പുറത്തേക്കെടുക്കുമ്ബോള്‍ ചിത്രീകരിച്ച വീഡിയോ പുറത്തായപ്പോഴാണ് പോലീസിന്റെ കള്ളി വെളിച്ചത്തായത്.

ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ ദിവ്യ മരിച്ചിരുന്നെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .ദിവ്യ മരിച്ചെന്ന് ഉറപ്പ് വന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് മൃതദേഹം കൊണ്ടു പോകേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു.

മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദിവ്യയുടെ മൃതദേഹം കൊണ്ടുപോയതില്‍ ദുരൂഹത ഉണ്ട്. അതേ സഭയില്‍ പെട്ട കോണ്‍വെന്റിലെ കിണറ്റിലാണ് ദിവ്യയുടെ മൃതദേഹം ‘ കണ്ടെത്തിയത്.

പോലീസ് നായയേയോ വിരലടയാള വിദഗ്ദ്ധരേയോ കൊണ്ട് വന്ന് അന്നേ ദിവസം അന്വേഷണം നടത്തിയില്ല. ഒരു ദിവസം കഴിഞ്ഞാണ് കൊണ്ട് വന്നത് . മെയ് എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ദിവ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തി മിനിറ്റുകള്‍ക്കകം ചാനലുകളില്‍ ദിവ്യയുടേത് മുങ്ങിമരണമെന്ന വാര്‍ത്തയും നല്‍കി.

ആത്മഹത്യയാണെന്ന കാര്യം പറഞ്ഞ് ലോക്ക് ഡൗണിന്റെ മറവില്‍ കേസ് എഴുതിത്തള്ളാമെന്ന് ആരും കരുതേണ്ടെന്ന് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍പറഞ്ഞു.

ദിവ്യയുടേത് മുങ്ങിമരണമാണെന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞതായി പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കി ആഘോഷമാക്കിയ പോലീസ് ദിവ്യ മരിച്ചത് എപ്പോള്‍ എന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ സുപ്രധാന വിവരം പുറത്തു വിടാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മരിച്ച സമയം കേസിലെ സുപ്രധാന പോയിന്റ് ‘ ദിവ്യ മരിച്ചത് രാത്രിയിലാണോ പുലര്‍ച്ചെയാണോ അതോ പകല്‍ പതിനൊന്ന് മണിയോടെയാണോയെന്ന വിവരം വിലപ്പെട്ട തെളിവാണ് ‘ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം പോലീസ് പുറത്ത് വിടാതെ ഒളിച്ചു വച്ചിരിക്കുന്നതില്‍ ‘ ദുരൂഹതയുണ്ട്.

മെയ് 9 നാണ് ദിവ്യയുടെ ‘മൃതദേഹം ചുങ്കപ്പാറയില്‍ സംസ്‌കരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ സംഭവ സ്ഥലം സന്ദര്‍ശനം നടത്താത്തതും ഗുരുതര തെറ്റ് ആണ്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.