ക്രിപ്‌റ്റോകറന്‍സികള്‍ ഇന്റര്‍നെറ്റ് തീവ്രവാദികള്‍ ഉപയോഗിക്കുന്നവയാണെന്ന സങ്കല്പത്തിന് മാറ്റം വരുന്നു. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നാണ് വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ആലോചിക്കുന്നത് എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദുബായ് നഗരം ഇപ്പോള്‍ത്തന്നെ സ്വന്തമായി ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് വരികയാണ്. എംക്യാഷ് എന്ന പേരിലുള്ള ഈ കറന്‍സി വിവിധ ക്രയവിക്രയങ്ങള്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നു.

ദുബായ് ഇക്കോണമി ഡിപ്പാര്‍ട്ട്‌മെന്റ് അനുബന്ധ സ്ഥാപനമായ എംക്രെഡിറ്റ് ലിമിറ്റഡും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒബ്ജക്ട് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് എംക്യാഷിന് തുടക്കമിട്ടത്. ദുബായ് നഗരത്തിന്റെ ആക്‌സിലറേറ്റര്‍ ഇനിഷ്യേറ്റീവിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ കറന്‍സിക്ക് അതിവേഗത്തിലുള്ള പ്രോസസിംഗ്,
സങ്കീര്‍ണ്ണതകളുടെ കുറവ് തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ടെന്ന് ദുബായ് ഇക്കോണമി ഡെപ്യൂട്ടി ഡയറക്ടര്‍ അലി ഇബ്രാഹിം പ്രസ്താവനയില്‍ പറഞ്ഞു.

ദുബായിലെ ജനങ്ങളുടെ ജീവിതത്തിനും ബിസിനസുകള്‍ക്കും കാതലായ മാറ്റം കൊണ്ടുവരാന്‍ ഈ കറന്‍സി സഹായിക്കും. നഗരത്തിന്റെ പുരോഗതിക്കും ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ആധുനികമായ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയാണ് എംക്യാഷ് ഉപയോഗിക്കുന്നത്. എംവാലറ്റ് എന്ന പെയ്‌മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത് വിവിധ ട്രാന്‍സാക്ഷനുകള്‍ക്ക് ഉപയോഗിക്കാം.