ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരണമെങ്കില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് നിര്‍ബന്ധിതമാക്കിയെങ്കിലും ഇതിനായി അപേക്ഷിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമെന്ന് അപേക്ഷിച്ചവര്‍. സാങ്കേതികപ്പിഴവുകള്‍ മൂലം ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രോസസിംഗില്‍ നേരിടുന്ന താമസവും ഡോക്യുമെന്റുകള്‍ നിരസിക്കപ്പെടുന്നതുമൊക്കെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ ആപ്ലിക്കേഷനുകള്‍ ശരിയാ വിധത്തിലും വേഗത്തിലും പ്രോസസ് ചെയ്യപ്പെട്ടില്ലെങ്കില്‍ ആയിരക്കണക്കിനാളുകള്‍ക്ക് നിയമപരമായ സ്റ്റാറ്റസ് ലഭിക്കാതെ വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. രജിസ്ട്രേഷനായി ഒരു മൊബൈല്‍ ആപ്പും വെബ്‌സൈറ്റും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

യുകെയില്‍ നിലവിലുള്ള 3.5 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കേണ്ടി വരും. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഒരു വിന്‍ഡ്‌റഷ് സ്‌കാന്‍ഡല്‍ ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2021 ജൂണ്‍ അവസാനിക്കുന്നതിനു മുമ്പായി യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇതിനിടയില്‍ അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഒന്നിലേറെ പരിശോധനകള്‍ ഇതിനായി വേണ്ടിവരും. ക്രിമിനല്‍ റെക്കോര്‍ഡുകളും യുകെ റെസിഡന്‍സും പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷകര്‍ യുകെയില്‍ അഞ്ചു വര്‍ഷം താമസിച്ചവരായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

ഇത്രയും കാലം താമസിക്കാത്തവര്‍ക്ക് പ്രീ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കില്ല. അപേക്ഷക്കായുള്ള 65 പൗണ്ട് ഫീസ് എടുത്തു കളയുന്നതായി ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്ലെയിമുകള്‍ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഐഫോണുകളില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്നും ആപ്പിള്‍ ഇതിനായുള്ള സൗകര്യം ഒരുക്കുന്നില്ലെന്നുമുള്ള പരാതിയും വ്യാപകമാണ്.