ക്രൂരമായി മര്‍ദിച്ചശേഷം അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരന്‍റെ ചികില്‍സ മനപൂര്‍വ്വം വൈകിപ്പിക്കാനും പ്രതി അരുണ്‍ ആനന്ദ് ശ്രമിച്ചതിന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ തെളിവ്. മദ്യലഹരിയില്‍ ആശുപത്രിലെത്തിയ പ്രതി ഡോക്ടര്‍മാരുമായി വഴക്കിടുകയും പിന്നീട് കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറാതിരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നെന്ന് പ്രമുഖ ദൃശ്യ മാധ്യമം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്

പ്രതി അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്താണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷര്‍ട്ട് അഴിച്ചിട്ടിരുന്ന അരുണിന്‍റെ കാലുകള്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സ്ട്രെച്ചറില്‍ യുവതി കുട്ടിയുമായി ആശുപത്രിക്കുള്ളിലേക്ക്. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് സജ്ജരായി എത്തിയെങ്കിലും അരുണ്‍ ആനന്ദ് ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു.

അമ്മയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ഫോണ്‍ വിളിച്ച് ആശുപത്രിക്ക് ചുറ്റിനടന്നു യുവതിയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോടെ അരുണ്‍ ആനന്ദും യുവതിയും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ ദുരൂഹത ഉറപ്പിച്ചു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ കുട്ടിയെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെകയറാന്‍ അമ്മയും അരുണ്‍ ആനന്ദും തയാറായില്ല.

പൊലീസിനോടും ജീവനക്കാരോടും തര്‍ക്കിച്ച് പിന്നേയും അരമണിക്കൂര്‍ പുറത്ത്. ഒടുവില്‍ അരുണിനെ പൊലീസ് ബലമായി ആംബുലന്‍സില്‍ കയറ്റി. കാര്‍ എടുക്കാന്‍ പോയ യുവതിയേയും പിന്നീട് പൊലീസ് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. ചുരുക്കത്തില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാമായിരുന്ന ഒന്നരമണിക്കൂറിലധികം അരുണും യുവതിയും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു

കടപ്പാട്; മനോരമ ന്യൂസ്

ഡോക്ടര്‍ ശ്രീകുമാറിന്റെ വാക്കുകള്‍ പകുതിയില്‍ മുറിഞ്ഞു. കുട്ടിയുടെ ആരോഗ്യനില അന്വേഷിച്ചുള്ള ആ കോളിനു പിന്നാലെയാണ് രാവിലെ ഞങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിെലത്തിയത്. വെന്റിലേറ്റര്‍ മുറിയുടെ പുറത്ത് സാമാന്യം തിരക്കുണ്ടായിരുന്നു. ആ ഏഴുവയസുകാരന്റെ ബന്ധുക്കള്‍ക്കായി കണ്ണുപരതി. പത്തുദിവസമായി വെന്റിലേറ്ററിലുള്ള കുഞ്ഞിനായി കരുതലുള്ള മുഖങ്ങളൊന്നും കണ്ടില്ല. കന്റീനില്‍നിന്ന് ചായക്കുടിച്ച് ഡോക്ടര്‍ ശ്രീകുമാര്‍ എത്തുകയാണ്. ” പത്തുമിനിറ്റ് കൂടി . ഇ.സി.ജിയില്‍ ഒരു ചെറിയ സിഗ്നലുണ്ട്. അതുകൂടി കഴിഞ്ഞാല്‍….”. പതിഞ്ഞ വാക്കുകള്‍ മുഴുമിപ്പിക്കാെത നടന്നുനീങ്ങിയ ഡോക്ടറുടെ മുഖത്ത് വിഷമം മറച്ചുവയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. കൂടുതല്‍ ചോദ്യങ്ങളുണ്ടായില്ല. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്ക് നീങ്ങി.പത്തുമിനിറ്റിനപ്പുറം അവന്‍ വാര്‍ത്തകളില്‍നിറയും. നിയമം അവന് നല്‍കിയ ‘പരിരക്ഷ’യില്‍ അവിടെയെങ്കിലും അവന്‍ സംരക്ഷിക്കപ്പെടും. പേരും മുഖവുമില്ലാതെ.

പുറത്ത് കൊടുംചൂടാണ്. ആശുപത്രിക്കുള്ളില്‍ വാര്‍ത്താശേഖരണത്തിന്റേതായ ഒരു തിരക്കുമുണ്ടാക്കാതെ മാധ്യമപ്രവര്‍ത്തകര്‍ ആ ചൂടിലേക്ക് ഒതുങ്ങിനിന്നു. വെന്റിേലറ്റര്‍ മുറിയില്‍നിന്ന് പുറത്തേക്കുള്ള ആ ഇടനാഴിയില്‍ എവിടെനിന്നൊക്കെയോ എത്തിയവര്‍ നടന്നുനീങ്ങുന്നു. നിരത്തിയിട്ട കസേരകളില്‍ ഇരിപ്പുറപ്പിച്ചവര്‍ക്ക് മുന്നിലെ ടെലിവിഷനില്‍ തിരഞ്ഞെടുപ്പു വാര്‍ത്തകളാണ്. ഇടനാഴിയുെട അങ്ങേയറ്റം അതാ ഡോക്ടര്‍ ശ്രീകുമാര്‍. ഡോക്ടര്‍ക്കും ഞങ്ങള്‍ക്കുമിടയിലുള്ള ദൂരം കുറഞ്ഞു. ഒരാഴ്ച മുന്‍പേ പ്രതീക്ഷിക്കപ്പെട്ട ക്ളീനിക്കല്‍ ഡെത്തിനും ഒരു ദുരന്തമുഖത്തേക്കാള്‍ ദുഃഖമുണ്ടാക്കാന്‍ കഴിയുെമന്ന് പറഞ്ഞുവയ്ക്കുന്നതായിരുന്നു ഡോക്ടറുടെ വാക്കുകള്‍ . ഏഴുവര്‍ഷം മാത്രം ജീവിച്ച ഒരു കുഞ്ഞിന്റെ അവസാനയാത്ര അവിടെ തുടങ്ങുകയാണ്.

ആശുപത്രി പരിസരം നിറയുകയാണ്. അവരാരും അവന്റെ രക്തബന്ധങ്ങളായിരുന്നില്ല. നാട്ടുകാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ , പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകര്‍ , രാഷ്ട്രീയപ്രവര്‍ത്തകര്‍ അങ്ങനെകൂടിയ എല്ലാവരും അവനെ അറിഞ്ഞുതുടങ്ങിയിട്ട് ആഴ്ചയൊന്നേ കഴിഞ്ഞിട്ടുള്ളു. ” ദിനു …കുട്ടിയുടെ അമ്മയോ അല്ലെങ്കില്‍ മറ്റ് ബന്ധുക്കളോ അങ്ങനെ ആരെങ്കിലും അവിടെ….” ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ആ ചോദ്യമുന്നയിച്ചത് വാര്‍ത്തവായിച്ച ഡെന്‍സില്‍ ആന്റണിയാണ്. അവര്‍ ഈ ആശുപത്രിയിലുണ്ടെന്ന് ഡോക്ടര്‍ പറയുന്നുെവന്നും പ്രതികരിക്കാന്‍ തയാറല്ലെന്നുമുള്ള മറുപടിയില്‍ ലൈവ് അവസാനിപ്പിക്കുമ്പോള്‍ അവരെയാരെയെങ്കിലും കണ്ടെത്താനായി ശ്രമം.

” T 3 വാര്‍ഡിലെ സ്യൂട്ട് റൂമിലുണ്ട് അവര്‍….ആ അമ്മ ” . നിസംഗമായാണ് ആശുപത്രിയിലെ ജീവനക്കാരന്‍ അത് പറഞ്ഞത്. പടിക്കെട്ടുകള്‍ കയറി ഞാനും ക്യാമറാന്‍ അഖിലും T 3യുടെ ഇടനാഴിയിലേക്കെത്തി. ” ഒന്ന് ചോദിക്കട്ടെ കേട്ടോ ….അവര്‍ എങ്ങനെ പെരുമാറുമെന്ന് അറിയില്ലല്ലോ..” സെക്യുരിറ്റി ജീവനക്കാരന്‍ അത് പറഞ്ഞ് T 3യിലെ സ്യൂട്ടിലേക്ക് നടന്നുനിങ്ങുമ്പോള്‍ അങ്ങ് ദൂെര ആ വാതില്‍ക്കല്‍ മൊബൈല്‍ ഫോണില്‍ ചിരിച്ച് സംസാരിച്ചുനീങ്ങുന്ന സ്ത്രീയെ ശ്രദ്ധിക്കുകയായിരുന്നു ഞങ്ങള്‍. വാതില്‍ക്കലെത്തിയ സെക്യുരിറ്റി ജീവനക്കാരനെ അവര്‍ അകത്തേക്ക് വിളിച്ചുസംസാരിച്ചു. തിരികെവരുമ്പോള്‍ അവരുടെ മറുപടി അയാളുടെ മുഖത്ത് വായിക്കാം. “അമ്മയും അമ്മൂമ്മയും അവിടുണ്ട്. കാണാന്‍ താല്‍പര്യമില്ലാന്ന്….”.

ഒരാഴ്ചമാത്രം സമാധാനമായി കിടന്ന വെന്റിലേറ്റര്‍മുറിയില്‍നിന്ന് അവനെ പുറത്തേക്ക് കൊണ്ടുവരികയാണ്. ഇരുമ്പുപെട്ടിയില്‍ അടക്കംചെയ്ത കുഞ്ഞിനെ ഡോക്ടര്‍ ശ്രീകുമാര്‍ അനുഗമിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റിനായി ഉത്തരവാദിത്തപ്പെട്ടവര്‍ എത്തുന്നതുവരെ മോര്‍ച്ചറിയിലേക്ക് മാറ്റുകയാണ്. വൈകിയില്ല. തൊടുപുഴ ഡി.ൈവ.എസ്.പിയടക്കം എത്തിയതോടെ ഇന്‍ക്വസ്റ്റ് വേഗത്തില്‍ പുരോഗമിച്ചു. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ പ്രതിപക്ഷനേതാവടക്കം പ്രമുഖര്‍ വന്ന് കണ്ടുമടങ്ങി. ജനക്കൂട്ടത്തിന്റെ നിശബ്ദതമുറിച്ച് മോര്‍ച്ചറിയുടെ ഷട്ടര്‍ സന്ദര്‍ശകര്‍ക്കായി ഉയര്‍ന്നുതാഴ്ന്നു. അകത്ത് പൊലീസ് ഫോട്ടോഗ്രാഫറുടെ ക്യാമറ ഫ്ളാഷ് ഇടയ്ക്കിടെ മിന്നി. ഇതിനിടെയാണ് ഇന്‍ക്വസ്റ്റ് മുറി തുറന്ന് പുറത്തിറങ്ങിയ ആ പൊലീസുകാരിയെ കണ്ടതും. നിറഞ്ഞ കണ്ണുകള്‍ ജനലിനപ്പുറംനിന്ന എന്നെ ഒന്നേ നോക്കിയുള്ളു.

നിശബ്ദമുറിച്ച് ഒരിക്കല്‍കൂടി മോര്‍ച്ചറിയുടെ ഷട്ടര്‍ ഉയര്‍ന്നു. മടക്കത്തിന് മുന്‍പേ അവനെ കാണേണ്ടവര്‍ക്ക് കാണാം. അതിന് അവസരമൊരുക്കുകയാണ്. സ്ട്രെച്ചറില്‍ പുറത്തേക്കുതള്ളിയ കണ്ണുകളും നീര്‍നിറഞ്ഞ മുഖവുമായി അവന്‍ . വെള്ളമൂടിയ ശരീരത്തിലേക്കുനോക്കി മടങ്ങുന്നവരെല്ലാം അവനെ അറിഞ്ഞത് ഒരാഴ്ച മുന്‍പാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലന്‍സിലേക്ക് അവനെ എടുത്തുവയ്ക്കുമ്പോള്‍ T 3യിെല സ്യൂട്ടിലായിരുന്നു ആ ‘അമ്മ’ യും ഒരു അമ്മൂമ്മയും.

മണ്‍മറഞ്ഞ അച്ഛന്റെയടുക്കലേക്ക് മടങ്ങുമ്പോള്‍ അവന്റെ കുഞ്ഞനുജന്‍ ഇവിടെ ഒറ്റയ്ക്കാണ് . ”ബന്ധുക്കളാരും കൂടെ കയറാനില്ലേ ? ” ആംബുലന്‍സിന്റെ വാതിലടയ്ക്കുമുന്‍പ് അയാള്‍ ചോദിച്ച ആ ചോദ്യം േവദനയാണ്. കാഴ്ചകള്‍ ഭയം നിറയ്ക്കുകയാണ്.

കുരുന്നിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണ് സംസ്കാരം നടന്ന തൊടുപുഴയിലെ വീട്ടിൽ എത്തിയത്. ജനതിരക്കേറിയതോടെ പൊതുദര്‍ശനത്തിന്‍റെ നിയന്ത്രണം പൊലീസേറ്റെടുത്തു.

കുഞ്ഞിന്‍റെ മൃതദേഹം എത്തുന്നതിന് വളരെ മുന്‍പേ തന്നെ വീടും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. വീടിന് മുന്നിലൂടെയുള്ള വഴിയിലൂടെ വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് പാടുപെട്ടു. തേങ്ങി കരഞ്ഞും കണ്ണു നിറച്ചും നൂറുകണക്കിന് പേരാണ് കുഞ്ഞിന്റെ അമ്മയുടെ വീടിന് ചുറ്റും കൂടി നിന്നത്. നാട്ടുകാരും ബന്ധുക്കളും അങ്ങനെ കുഞ്ഞിനെ നേരത്തെ അറിയുന്നവരും വാര്‍ത്തകളിലൂടെ അറിഞ്ഞവരും അവനെ അവസാനമായി ഒരു നോക്ക് കാണാനെത്തി.

ഏഴ് വയസുകാരനെയും വഹിച്ചുള്ള ആംബുലൻസ് രാത്രി എട്ടേമുക്കാലിന് എത്തിയതോടെ കൂടി നിന്ന സ്ത്രീകളുടെ തേങ്ങലുകള്‍ നിലവിളികളായി. ആദ്യം അകത്തേക്ക് കൊണ്ടുപോയ മൃതദേഹം പിന്നീട് വീടിന് പുറത്ത് പൊതുദർശനത്തിന് വച്ചു. മുക്കാൽ മണിക്കൂറിന് ശേഷം മുറ്റത്ത് സംസ്കരിക്കുമ്പോഴും അടക്കിപിടിച്ചുള്ള കരച്ചിലുകള്‍ അടങ്ങിയിരുന്നില്ല.സംസ്കാരത്തിന് എത്തിയവരെല്ലാം ഒറ്റസ്വരത്തിൽ ആവശ്യപ്പെട്ടത് ഒന്നുമാത്രം. കുരുന്നിന്‍റെ ജീവനെടുത്ത കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകണം. എത്രയും വേഗം.