ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് മന്ത്രവാദം നടത്തുന്ന കൃഷ്ണനും കുടുംബവും ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത നീങ്ങുന്നില്ല. കൃഷ്ണന് വന്‍കിട നോട്ടു തട്ടിപ്പു സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചതാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങാന്‍ കാരണം.

ജൂലായ് നാലിന് കൊല്ലം മുളങ്കാടകത്ത് സീരിയല്‍ നടി സൂര്യയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടികൂടിയിരുന്നു. ഇടുക്കി അണക്കരയില്‍ നിന്ന് പിടിയിലായവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയും അമ്മയും വലയിലാകുന്നത്.

നടിയും അമ്മയും വാടകയ്‌ക്കെടുത്തിരുന്ന വീട്ടില്‍ പലപ്പോഴും പൂജ നടക്കാറുണ്ടായിരുന്നു. ഇതിന് എത്തിയിരുന്നത് കൊല്ലപ്പെട്ട കൃഷ്ണനും സഹായി അനീഷും ആയിരുന്നുവെന്ന ചില സൂചനകള്‍ പോലീസിനും ലഭിച്ചിട്ടുണ്ട്.

ജയിലിലുള്ള നോട്ടുകേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കൃഷ്ണും കുടുംബവും ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കള്ളനോട്ട് സംഘം പിടിയിലായ ശേഷമാണ് ഇതെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ സീരിയല്‍ നടിയുടെ അറസ്റ്റും കൃഷ്ണന്റെ കൊലപാതകവും കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.

കൃഷ്ണന്റെ വീടായ വണ്ണപ്പുറത്തു നിന്നും കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമാണ് നോട്ട് തട്ടിപ്പില്‍ പിടിയിലായ തോപ്രാംകുടി സ്വദേശികളായ ജോബിന്‍, അരുണ്‍, റിജോ എന്നിവരുടെ വീട്ടിലേക്കുള്ളത്. അണക്കരയില്‍ ആദ്യം അറസ്റ്റിലായ രവീന്ദ്രനും കൃഷ്ണന്റെ വീട്ടില്‍ നിന്ന് അകലെയല്ല. ഈ സാധ്യതകളെല്ലാം വിരല്‍ ചൂണ്ടുന്നത് ശക്തനായ ഒരാള്‍ ഇപ്പോഴും ഈ കൊലകള്‍ക്കെല്ലാം പിന്നില്‍ മറഞ്ഞിരിപ്പുണ്ടെന്നാണ്.

അനീഷും ലിബീഷും മാത്രമാണ് കൊലയ്ക്കു പിന്നിലെന്ന പോലീസ് കണ്ടുപിടുത്തത്തെ ബന്ധുക്കള്‍ തന്നെ ഖണ്ഡിക്കുന്നു. കരുത്തനായ കൃഷ്ണനെ രണ്ടുപേര്‍ക്ക്, അതും മദ്യപിച്ചെത്തിയവര്‍ക്ക് ഒരിക്കലും കീഴ്‌പ്പെടുത്താനാവില്ലെന്ന് ഇവര്‍ പറയുന്നു. മറ്റു ചിലര്‍ കൊലയ്ക്കു പിന്നിലുണ്ടെന്നു തന്നെയാണ് ഇവരും വിശ്വസിക്കുന്നത്.