തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ ചുരുളഴിയുന്നു. ഇടുക്കി സ്വദേശികളായ രണ്ട് പേരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പും മന്ത്രവാദവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെട്ട കൃഷ്ണന്റെ സഹായിയായ അനീഷാണ് കേസിലെ പ്രധാനപ്രതി. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂട്ടുപ്രതിയും ഉടന്‍ അറസ്റ്റിലാവും എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇയാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

കൃഷ്ണന്റെയൊപ്പം നിന്ന് അനീഷ് രണ്ടരവര്‍ഷമായി പൂജകളും താന്ത്രികവിധികളും പഠിക്കുന്നുണ്ട്. അനീഷ് ചെയ്യുന്ന പൂജ ഫലിക്കുന്നില്ല. അനീഷിന്റെ മാന്ത്രികശക്തി കൃഷ്ണന്‍ അപഹരിച്ചു എന്ന ധാരണയിലാണ് കൊലപാതകം. കൃഷ്ണന്റെ താളിയോലകള്‍ തട്ടിയെടുക്കാനും ശ്രമം. 300 മൂര്‍ത്തികളുടെ മാന്ത്രികശക്തിയുണ്ട് കൃഷ്ണന്. കൃഷ്ണനെ ഇല്ലാതാക്കി മാന്ത്രികശക്തി സ്വന്തമാക്കാനാണ് അനീഷ് കൊലപാതകം നടത്തിയത്. ഒപ്പം സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍. ഇതിനായി ആറുമാസം മുമ്പ് ലിബീഷിനെ കൂട്ടുപിടിച്ചു. അനീഷും ലിബീഷും തമ്മില്‍ പതിനഞ്ചുവര്‍ഷമായി പരിചയമുണ്ട്. ഇരുവരും ഉറ്റസുഹൃത്തുക്കളാണെന്ന് പൊലീസ് അറിയിച്ചു.

ആദ്യം ലിബീഷ് സമ്മതിച്ചില്ല. പിന്നീട് സഹകരിക്കുകയായിരുന്നു. ലിബീഷ് വര്‍ക്ക്‌ഷോപ്പ് ഉടമയാണ്. ഷോക്ക് അബ്‌സോര്‍ബര്‍ പൈപ്പ് കൈവശം വച്ചു. മൂലമറ്റത്ത് കൃത്യം നടത്തുന്നതിന് മുമ്പ് ചൂണ്ടയിടാന്‍ പോയി. പന്ത്രണ്ട് മണിവരെ ചൂണ്ടയിട്ടു. അല്‍പം മദ്യപിച്ചിട്ടുണ്ടായിരുന്നു. പരിസരവാസികള്‍ക്ക് കൃഷ്ണനുമായി സഹകരണമില്ല.

ആടിനോട് വളരെയധികം സ്‌നേഹമുള്ള ആളാണ് കൃഷ്ണന്. കൃഷ്ണനെ പുറത്തേക്കിറക്കാന്‍ ആടിനെ മര്‍ദിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കൃഷ്ണന്‍ അടുക്കളവാതില്‍ തുറന്നതും ഇവര്‍ ഷോക്ക് അബ്‌സോര്‍ബര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃഷ്ണന്റെ നിലവിളി കേട്ട് ഭാര്യയും വന്നു. അനീഷ് കൃഷ്ണനെ അടിച്ചു, ലിബീഷ് ഭാര്യയേയും മര്‍ദിച്ചു. അവര്‍ പേടിച്ച് അകത്തേക്ക് ഓടിയപ്പോള്‍ പുറകേ ഓടി അടിച്ചുവീഴ്ത്തി. മകള്‍ കമ്പിവടിയുമായി എത്തി അനീഷിന്റെ തലയ്ക്കടിച്ചു, തലപൊട്ടി. മകള്‍ ഒച്ചയെടുത്തപ്പോള്‍ വായ്‌പൊത്തി, അപ്പോള്‍ കൈയില്‍ കടിച്ചു. നഖമുള്‍പ്പടെ അടര്‍ന്നുപോയി. മകന് അല്‍പം മാനസികപ്രശ്‌നമുള്ള കുട്ടിയാണ്. പേടിച്ച് മുറിയിലേക്ക് ഓടിയപ്പോള്‍ വാക്കത്തി കൊണ്ട് മകനെവെട്ടി. മറ്റുള്ളവര്‍ക്കും വെട്ട് കൊടുത്തു. കൃഷ്ണന് അടുക്കളയുടെ പുറത്ത്, ഭാര്യ അടുക്കളയോട് ചേര്‍ന്ന മുറിയില്‍, മകള്‍ അടുക്കളയില്‍, മകന്‍ ഉള്ളിലുള്ള മുറിയില്‍, ഈ രീതിയിലായിരുന്നു മൃതദേഹം ജൂലൈ 29ന് കിടന്നത്.

അതിന് ശേഷം മോഷണം നടത്തി. ആദ്യ ദിവസം മൃതദേഹം വീട്ടില്‍ തന്നെയാണ് കിടന്നത്. ലിബീഷിന്റെ വീട്ടിലെത്തിയ ശേഷം പ്രതികള്‍ വെങ്ങലൂര്‍ കടവില്‍ കുളിയ്ക്കാന്‍ പോയി. ലിബീഷ് നാലുമാസം മുമ്പ് വിവാഹം കഴിച്ചിരുന്നു. ഭാര്യയോട് മീന്‍പിടിക്കാന്‍ പോയെന്ന് പറഞ്ഞു. പിറ്റേദിവസമാണ് കുഴിച്ചിടാം എന്ന തീരുമാനത്തില്‍ എത്തിയത്. അന്നും പന്ത്രണ്ട് മണിയ്ക്ക് ശേഷം ആടിന്റെ കൂടിന്റെ അടിയില്‍ നിന്നും തൂമ്പയെടുത്തു.

അവിടെ ചെന്നപ്പോഴാണ് മകന്‍ മരിച്ചിട്ടില്ലെന്ന കാര്യം തിരിച്ചറിയുന്നത്. മുന്‍വശത്ത് മകന്‍ തലയ്ക്ക് കൈകൊടുത്തിരിക്കുകയായിരുന്നു. പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. രണ്ടുപേരും ചേര്‍ന്ന് മകന്റെ തലയില്‍ ചുറ്റികയ്ക്കടിച്ചു. മരണം ഉറപ്പിക്കാന്‍ എല്ലാവരുടെയും തലയില്‍ അടിച്ചു. വീട് വൃത്തിയാക്കി. മൃതദേഹത്തിലുള്ള എല്ലാ ആഭരണവും എടുത്തു. അതിനുശേഷമാണ് കുഴിച്ചുമൂടിയത്. പൊലീസ് പിടിക്കാതിരിക്കാന്‍ അനീഷിന്റെ വീട്ടില്‍ കോഴിവെട്ടും പൂജയും നടത്തി.