ന്യൂസ് ഡെസ്ക്

ആയിരത്തോളം തൊഴിലാളികൾ സ്വർണ്ണഖനിയിൽ കുടുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഖനിയിലാണ് സംഭവം. ആയിരം മീറ്ററോളം ആഴമുള്ള ഖനിയിൽ 23 ലെവലുകളാണുള്ളത്. ഖനിയിലേയ്ക്കുള്ള വൈദ്യുതി ബന്ധം തടസപ്പെട്ടതിനെത്തുടർന്നാണ് തൊഴിലാളികൾ ഉള്ളിൽ അകപ്പെട്ടത്. കൊടുങ്കാറ്റിനെ തുടർന്നാണ് വെൽക്കോമിലെ ബിയാട്രിക്സ് ഗോൾഡ് മൈനിൽ പവർ കട്ട് ഉണ്ടായത്. തുരങ്കങ്ങളിലും ഷാഫ്റ്റുകളിലുമാണ് നിരവധി പേർ കുടുങ്ങിയിരിക്കുന്നത്. എമർജൻസി റെസ്ക്യൂ പ്ലാൻ ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 60 ഓളം പേരെ പുറത്തെത്തിച്ചതായാണ് റിപ്പോർട്ട്.

ബുധനാഴ്ച നൈറ്റ് ഷിഫ്റ്റ് ചെയ്ത തൊഴിലാളികളാണ് അകത്തു കുടുങ്ങിയത്. സിൽബെയ്ൻ സ്റ്റിൽ വാട്ടർ കമ്പനിയുടേതാണ് ഈ സ്വർണഖനി. എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ജീവനക്കാരുടെ അവസ്ഥയിൽ കടുത്ത ആശങ്കയിലാണ് ബന്ധുക്കളും തൊഴിലാളി യൂണിയനുകളും. എമർജൻസി ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാക്കാൻ എഞ്ചിനീയർമാർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഖനിയിടെ അപകടങ്ങൾ സൗത്ത് ആഫ്രിക്കയിൽ ഒരു തുടർക്കഥയാണ്.