ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ആവശ്യപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നില്ല. ലണ്ടന്‍, ബര്‍മിംഗ്ഹാം തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയ അഡ്മിഷനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലും ഫസ്റ്റ് പ്രിഫറന്‍സ് നല്‍കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാത്തതില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.3 ശതമാനം കുറവാണ് അപേക്ഷകളിലുണ്ടായിരിക്കുന്നത്. സെപ്റ്റംബറില്‍ ഏതു സ്‌കൂളിലേക്കായിരിക്കും തങ്ങളുടെ കുട്ടികള്‍ പോകുന്നത് എന്ന വിവരം ഏറെ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് അഞ്ച് ലക്ഷത്തോളം വരുന്ന മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.

ലോക്കര്‍ അതോറിറ്റികള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് മിക്കയിടങ്ങളിലും നിരവധി കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെട്ടയിടങ്ങളില്‍ തന്നെ പ്രവേശനം ലഭിച്ചിട്ടുണ്ട്. 90 ശതമാനം മാതാപിതാക്കള്‍ക്ക് നിര്‍ദേശിച്ച് സ്‌കൂള്‍ തന്നെ ലഭിച്ചതായി അറിയിക്കുന്നു. പക്ഷേ ആയിരങ്ങള്‍ തങ്ങളുടെ സൗകര്യത്തിനുള്ള സ്‌കൂളുകള്‍ ലഭിക്കാത്തതില്‍ അസംതൃപ്തരാണ്. സഹോദരങ്ങള്‍ രണ്ട് സ്‌കൂളുകളിലാകുന്നതിന്റെ ബുദ്ധിമുട്ട് പങ്കുവെച്ച് ഒരു രക്ഷിതാവ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ലണ്ടനില്‍ 86.5 ശതമാനം പേര്‍ക്ക് ആദ്യ ചോയ്‌സിലുള്ള സ്‌കൂള്‍ തന്നെ ലഭിച്ചു. 2017നേക്കാള്‍ 0.61 ശതമാനത്തിന്റെ വര്‍ദ്ധനവ് ഇതില്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 96 ശതമാനം പേര്‍ക്ക് തങ്ങളുടെ മൂന്ന് പ്രിഫറന്‍സുകളിലൊന്നിലാണ് അഡ്മിഷന്‍ ലഭിച്ചത്.

ഈ വര്‍ഷം 2314 വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട് ഒരു സ്‌കൂളും ലഭിച്ചിട്ടില്ല. മുന്‍ വര്‍ഷത്തേക്കാള്‍ 0.14 ശതമാനത്തിന്റെ കുറവ് മാത്രമേ ഇതിലുണ്ടായിട്ടുള്ളു. ജനനനിരക്കിലുണ്ടായ വര്‍ദ്ധനവ് മൂലം പ്രൈമറി സ്‌കൂളുകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ പ്രൈമറികളില്‍ നിന്ന് സെക്കന്‍ഡറികളിലേക്ക് ഈ പ്രശ്‌നം എത്തിക്കൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു.