വിഗാന്‍: രണ്ടര വയസ്സുകാരന്‍ തനിച്ച് വീട് വിട്ടിറങ്ങി തൊട്ടടുത്തുള്ള ഷോപ്പിലെത്തി. മാഞ്ചസ്റ്ററിന് സമീപം വിഗാനിലാണ് സംഭവം. ഇന്നലെ വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. രണ്ടിനും മൂന്നിനും ഇടയില്‍ പ്രായം തോന്നിക്കുന്ന കൊച്ചു കുട്ടി തനിയെ കടയിലെത്തിയതിനെ തുടര്‍ന്ന് ആളുകളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കടയിലെ ജീവനക്കാരുടെയും മറ്റും ചോദ്യങ്ങള്‍ക്ക് ‘മമ്മ’ എന്ന മറുപടി മാത്രമായിരുന്നു കുട്ടി പറഞ്ഞത്.

കടയില്‍ ഷോപ്പിംഗിന് എത്തിയയാള്‍ ഫോണ്‍ ചെയ്തതനുസരിച്ച് തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ഏറ്റെടുക്കുകയും സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോവുകയും ചെയ്തു. പോലീസെത്താന്‍ വൈകിയപ്പോള്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചത് ഷോപ്പുടമ ആയ സോഹൈദ് അര്‍ഷാദ് ആയിരുന്നു. കുട്ടിക്ക് ചോക്കലേറ്റും കളിപ്പാട്ടങ്ങളും സമ്മാനിച്ച അദ്ദേഹം പോലീസ് വരുന്നത് വരെ കുട്ടിയെ സംരക്ഷിച്ചു.

സ്റ്റേഷനില്‍ എത്തിച്ച കുട്ടി അതിവേഗം തന്നെ പോലീസുകാരുമായി ചങ്ങാത്തം കൂടുകയും കളിച്ച് തളര്‍ന്നു ഉറങ്ങുകയും ചെയ്തു. ഈ സമയത്ത് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മറ്റ് പോലീസുകാര്‍. ഏതായാലും ഏറെ വൈകാതെ തന്നെ കുട്ടിയുടെ മാതാവിനെ കണ്ടെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തും. കുട്ടിയെ അവഗണിച്ചത് വഴി അപകടത്തിലാക്കി എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടര വയസ്സുകാരന്‍ തനിയെ ഇറങ്ങി നടക്കനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.അന്വേഷണം തീരുന്നത് വരെ കുട്ടിയെ സോഷ്യല്‍ സര്‍വീസുകാരുടെ സംരക്ഷണയില്‍ ആക്കിയിരിക്കുകയാണ്.