മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പിടിയിലായ ലക്ഷ്മി കേസിലെ 23ാമത്തെ പ്രതി. ആന്ധ്രാപ്രദേശ് സ്വദേശിയും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് യുവതികളേയും മറ്റും ചതിയിൽപ്പെടുത്തുന്ന പെൺ വാണിഭസംഘത്തിലെ അംഗവുമായ പ്രഭാവതി എന്ന ലക്ഷ്മിയാണ് പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി ലക്ഷ്മിയുടെ കെണിയിൽപ്പെടുന്നത്. പിന്നീട് വാട്സ് ആപ്പ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഈ സംഘം പലർക്കുമയക്കുകയായിരുന്നു. സുഷി എന്നയാൾ വഴിയാണ് ലക്ഷ്മി പീഡനത്തിനിരയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്.

ഓൺലൈൻ സെക്‌സ് സൈറ്റ് സന്ദർശകരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകി ആവശ്യക്കാരിൽ നിന്നും തുക മുൻകൂർ വാങ്ങിയാണ് ഈ സംഘം ഇടപാടുകൾ നടത്തിവന്നിരുന്നത്.

മറ്റുള്ളവർ പിടിയിലായതറിഞ്ഞ സുഷി അയൽ സംസ്ഥാനത്തേക്ക് മുങ്ങുകയും വീണ്ടും ഇരിങ്ങാലക്കുടയിലും കൈപ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞ് പെൺവാണിഭം നടത്തവേ ഏതാനും മാസം മുൻപ് പിടിയിലായിരുന്നു. ഇയാളിൽനിന്നുമാണ് മറ്റുള്ളവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയത്.

ഇടുക്കിയിലെ വെള്ളത്തൂവലിൽ ഒളിവിൽ കഴിയവേയാണ് ലക്ഷ്മി പിടിയിലായത്. ചാലക്കുടിയിലെത്തിച്ച ലക്ഷ്മിയെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി.